തിരുവനന്തപുരം: സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ വീഴ്ചയുണ്ടായെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന്. സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു അച്യുതാനന്ദന്റെ പ്രസംഗം. കേരളത്തില്‍ പ്രളയമുണ്ടാക്കിയത് കനത്ത മഴയാണ്. പക്ഷേ ദുരന്തത്തിന്റെ ആക്കം കൂട്ടിയ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമായത് പ്രകൃതിയില്‍ നടത്തിയ ഇടപെടലുകളാണ്. സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകേണ്ട സമയമായി. വികസനത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അതിര്‍വരമ്പ് നിശ്ചയിക്കാനുള്ള സമയമാണിത്.
കുന്നിടിച്ചും, വയല്‍ നികത്തിയും, തടയണ കെട്ടിയുമുള്ള അനധികൃതവും അശാസ്ത്രീയവുമായ രക്ഷാപ്രവര്‍ത്തനം ഇനിയും കണ്ടില്ലെന്ന് നടിക്കാനാകില്ല. ദുരന്ത നിവാരണത്തില്‍ കാണിക്കുന്ന ശുഷ്കാന്തി ദുരന്തം വരാതെ നോക്കാനും കാണിക്കണം. വികസനത്തിന്റെ പേരില്‍ അനധികൃതമായി നടത്തുന്ന ഇടപെടലുകള്‍ക്ക് നിയന്ത്രണം വേണം.
മൂന്നാറിലെ അനധികൃത നിര്‍മാണം ഒഴിപ്പിക്കുന്ന നടപടി ഇടക്ക് വച്ച് നിര്‍ത്തേണ്ടി വന്നു. ഇത് വീണ്ടും പുനരാരംഭിക്കണം. മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. അദ്ദേഹം നടത്തിയ പ്രവചനങ്ങള്‍ ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു. ശാസ്ത്രീയമായിട്ടായിരുന്നില്ല രാഷ്ട്രീയമായിട്ടായിരുന്നു കേരളം ആ റിപ്പോര്‍ട്ടിനെ പരിഗണിച്ചത്. പശ്ചിമഘട്ടത്തിനോട് മല്ലിടാനുള്ള കെല്‍പ്പ് കേരളത്തിനില്ലെന്ന് തിരിച്ചറിയണം. അശാസ്ത്രീയമായ വികസനത്തിന് വില കൊടുക്കേണ്ടി വരുന്നത് പശ്ചിമഘട്ടമാണ്. പരിസ്ഥിതി ലോല പ്രദേശം എന്നതിന്റെ അര്‍ത്ഥം പ്രകൃതി തന്നെ പഠിപ്പിക്കാന്‍ ഇനിയും ഇട വരുത്തരുത്.
വികസനം വേണ്ടെന്ന് ആരും പറയില്ല. പക്ഷേ അത് കൃത്യമായ പ്ലാനോടെ ആയിരിക്കണം. ചിലര്‍ക്ക് മുന്നില്‍ നിയമം വഴിമാറുന്ന അവസ്ഥയുണ്ടാകരുത്. വികസനം ജനങ്ങള്‍ക്ക് മേല്‍ ദുരന്തമായി വീഴാന്‍ പാടില്ല. ഇത്തരം നിര്‍ദ്ദേശങ്ങളെ വികസനവിരുദ്ധമെന്നും കേവല പരിസ്ഥിതി വാദമെന്നും പറഞ്ഞ് കളിയാക്കുന്നവര്‍ക്ക് വേറെ ലക്ഷ്യങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.