കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി. അറസ്റ്റ് വൈകിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായും അവർ ആരോപിച്ചു. അതേസമയം ബിഷപ്പ് ഫ്രാങ്കോ മുൻകൂർ ജാമ്യത്തിന് നീക്കം നടത്തുന്നതായും സൂചനകളുണ്ട്.
പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരിയും സമര രംഗത്തെത്തിയതോടെ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നടക്കുന്ന സമരം ശക്തമായിരിക്കുകയാണ്. അറസ്റ്റ് നടക്കും വരെ സമരം തുടരുമെന്ന് കന്യാസ്ത്രീയുടെ സഹോദരി വ്യക്തമാക്കി.
നിരാഹാര സമരം അനുഷ്ടിച്ചിരുന്ന സമര സമിതി പ്രവർത്തക അലോഷ്യയെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് സ്ത്രീപക്ഷ [പ്രവർത്തനക പി ഗീത സമരം ആരംഭിച്ചു. സമരം ചെയ്യുന്ന കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങളും സമര വേദിയിൽ എത്തി.
അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. തനിക്കെതിരെയുള്ള പ്രഥമ വിവര റിപ്പോർട്ട് റദ്ദാക്കണമെന്നും, മുൻകൂർ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത് എന്നാണ് സൂചന. മുതിർന്ന അഭിഭാഷകൻ വഴി ഇതിനുള്ള നീക്കം ആരംഭിച്ചിട്ടുമുണ്ട്.