സിഡിനി: സിഡ്‍നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ കൂറ്റൻ സ്‍കോർ പിന്തുടരുന്ന ഓസ്ട്രേലിയയ്‍ക്ക് ബാറ്റിംഗ് തകർച്ച. മൂന്നാം ദിവസമായ ഇന്ന് കളി നിർത്തുമ്പോൾ 236 റൺസെടുക്കുന്നതിനിടെ ഓസീസിന് ആറ് വിക്കറ്റ് നഷ്ടമായി. വെളിച്ചക്കുറവ് മൂലം കളി നേരത്തെ നിർത്തുകയായിരുന്നു.
കുൽദീപ് യാദവ് മൂന്നും രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും വീഴ്‌ത്തി. ഒരു വിക്കറ്റിന് 128 റൺസെന്ന നിലയിൽ നിന്നായിരുന്നു ആതിഥേയരുടെ തകർച്ച. മാർക്കസ് ഹാരിസ് 79 റൺസെടുത്തു. നേരത്തെ ഏഴ് വിക്കറ്റിന് 622 റൺസെന്ന നിലയിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്‍സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
സെഞ്ച്വറി നേടിയ ചേതേശ്വർ പൂജാരയുടെയും ഋഷഭ് പന്തിന്റെയും ബാറ്റിംഗാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. പൂജാരയ്‌ക്ക് 7 റൺസ് അകലെയാണ് ഇരട്ട സെഞ്ച്വറി നഷ്ടമായത്. പൂജാര 193 റൺസ് നേടി പുറത്തായപ്പോൾ പന്ത് 159 റൺസെടുത്ത് പുറത്താകാതെ നിന്നു.