സിഡ്നി: സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‍ട്രേലിയയ്‌ക്ക് ഫോളോ ഓൺ. ഓസീസിനെ 300 റൺസിന് പുറത്താക്കിയ ഇന്ത്യ 322 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. മഴയെ തുടർന്ന് നാലാം ദിനം ലഞ്ചിന് ശേഷം മാത്രമാണ് കളി പുനരാരംഭിക്കാനായത്.
ആറ് വിക്കറ്റിന് 236 എന്ന സ്കോറിൽ ബാറ്റിംഗ് തുടർന്ന ഓസിസ് ഒന്നര മണിക്കൂറിനുള്ളിൽ പുറത്തായി. ഇന്ത്യയ്‌ക്കുവേണ്ടി കുൽദീപ് യാദവ് 99 റൺസ് വഴങ്ങി 5 വിക്കറ്‍റെടുത്തു. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റുവീതം വീഴ്‌ത്തി. 1988 ന് ശേഷം ആദ്യമായാണ് ഓസീസ് സ്വന്തം മണ്ണിൽ ഫോളോ ഓൺ ചെയ്യുന്നത്.
നേരത്തെ ഏഴ് വിക്കറ്റിന് 622 റൺസെന്ന നിലയിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്‍സ് ഡിക്ലയർ ചെയ്യുകയായിരുന്നു. സെഞ്ച്വറി നേടിയ ചേതേശ്വർ പൂജാരയുടെയും ഋഷഭ് പന്തിന്റെയും ബാറ്റിംഗാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. പൂജാരയ്‌ക്ക് 7 റൺസ് അകലെയാണ് ഇരട്ട സെഞ്ച്വറി നഷ്ടമായത്. പൂജാര 193 റൺസ് നേടി പുറത്തായപ്പോൾ പന്ത് 159 റൺസെടുത്ത് പുറത്താകാതെ നിന്നു.