അബുദബി: ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് ജയത്തോടെ തുടക്കം. തായ്ലൻഡിനെ ഒന്നിനെതിരെ നാല് ഗോളിനാണ് ഇന്ത്യ തകർത്തത്. നായകൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോൾ പ്രകടനമാണ് ഇന്ത്യക്ക് തകർപ്പൻ ജയമൊരുക്കിയത്.
27-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം ഛേത്രി വലയിലെത്തിച്ചായിരുന്നു ഇന്ത്യയുടെ ഗോൾ വേട്ടയ്‌ക്ക് തുടക്കം. 33-ാം മിനിറ്റിൽ തായ്ലൻഡ് തിരിച്ചടിച്ചു. ആദ്യ പകുതി സമനിലയിൽ കലാശിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഛേത്രിയുടെ വക രണ്ടാം ഗോൾ. ഇന്ത്യയ്‌ക്ക് ലീഡ്.
68-ാം മിനിറ്റിൽ അനിരുദ്ധ ഥാപ്പയുടെ വക അടുത്ത പ്രഹരം. ഇന്ത്യയ്‌ക്ക് രണ്ട് ഗോൾ ലീഡ്. 80-ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ ജെജെ വീണ്ടും ഇന്ത്യയുടെ ലീഡ് ഉയർത്തി. അതോടെ തായ്ലൻഡ് പതനം പൂർണ്ണം.
ആദ്യ മത്സരം തന്നെ ജയിച്ചതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. ജനുവരി 10ന് യുഎഇയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.