സിഡ്നി: ഓസ്ട്രേലിയയ്‍ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്‌ക്ക് 34 റൺസിന്‍റെ തോൽവി. 289 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്‌ക്ക് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റിന് 254 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു.
നാല് റൺസ് എടുക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയ്‌ക്ക് വേണ്ടി രോഹിത് ശർമ സെഞ്ച്വറി നേടിയെങ്കിലും ജയത്തിലെത്തിക്കാനായില്ല. 110 പന്തിൽ നിന്നുമാണ് കരിയറിലെ 22-ാം സെഞ്ച്വറി രോഹിത് പൂർത്തിയാക്കിയത്. രോഹിത് ശർമ്മ 133 ഉം എം എസ് ധോണി 51 ഉം റൺസ് എടുത്തു.
ശിഖർ ധവാനും അമ്പാട്ടി റായിഡുവും പൂജ്യത്തിന് പുറത്തായി. നായകൻ വിരാട് കോഹ്‍ലിയ്‌ക്ക് മൂന്ന് റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. വാലറ്റ നിരയിൽ ഭുവനേശ്വർ കുമാർ പുറത്താകാതെ 29 റൺസ് എടുത്തു. ഓസിസിനായി ജൈ റിച്ചാർഡ്സൻ നാലും അരങ്ങേറ്റക്കാരൻ ജേസൻ ബെഹ്‍റൻഡ്രോഫ് രണ്ടും വിക്കറ്റ് വീഴ്‌ത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 288 റൺസെടുത്തത്. 73 റൺസെടുത്ത പീറ്റർ ഹാൻസ്കോംപാണ് ടോപ് സ്‍കോറർ. ഉസ്‍മാൻ ഖ്വാജ 59 ഉം ഷോൺ മാർഷ് 54 ഉം റൺസെടുത്തു.