ദുബായ്: സ്റ്റീഫൻ കോൺസ്റ്റന്റൈൻ, 56 വർഷത്തെ ജീവിതത്തിനിടയിൽ 6 വർഷക്കാലം രണ്ടു തവണയായി ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച് . 2015-ലെ രണ്ടാം വരവിൽ കരുത്തുറ്റ ഇന്ത്യൻ ടീമിനെ വാർത്തെടുക്കാൻ ഇദ്ദേഹത്തിനായി. സ്വന്തം പരിശീലനത്തിന് കീഴിൽ ഗുർപ്രീത് സിംഗ് സന്ധു, സന്ദേശ് ജിംഗൻ, അനസ് എടത്തൊടിക, പ്രോനായ് ഹാൽഡർ മുതലായ താരങ്ങളെ ടീമിന്റെ നട്ടെല്ലായി വാർത്തെടുത്തു. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ആഷിക് കാരുണിയൻ, അനിരുദ്ധ് താപ്പ, ഉദാന്ത സിംഗ്, സുഭാശിഷ് ബോസ്, വിനീത് റായ് മുതലായ ടീമിന്റെ ഭാവി വാഗ്ദാനങ്ങളായ യുവ താരങ്ങളെ കണ്ടെത്തി ടീമിന്റെ ഭാഗമാക്കി.
ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് ആയി രണ്ടാമത് സ്ഥാനമേറ്റപ്പോൾ അദ്ദേഹത്തിന്റെ പ്രധാന ദൗത്യം ടീമിനെ എഎഫ്സി ഏഷ്യൻ ഫുട്ബോൾ കപ്പിലേക്കു മടക്കി കൊണ്ട് വരുകയായിരുന്നു. 55 വർഷങ്ങൾക്ക് ശേഷം തായ്‌ലൻഡിനെതിരായി ഇന്ത്യൻ ടീം നേടിയ വിജയം അദ്ദേഹത്തിന്റെ മൂന്നുവർഷത്തെ പ്രയത്നത്തിന്റെ ഫലമായിരുന്നു.
സ്റ്റീഫൻ കോൺസ്റ്റന്റൈൻ, ഇന്ത്യൻ ടീമിന് വേണ്ടി ഇതുവരെ നേടിക്കൊടുത്തതെല്ലാം അത്ഭുതങ്ങങ്ങളാണ്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ഇന്ത്യൻ ടീം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തായ്‌ലണ്ടിനെതിരെ നേടിയ വിജയം. അതിനു ശേഷം യുഎഇക്കെതിരായ മത്സരം രണ്ടു ഗോളുകൾക്ക് നഷ്ടപ്പെട്ടെങ്കിലും കളിയിൽ ആദ്യാവസാനം ഇന്ത്യൻ ടീമിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. പുതിയ ചില രീതികൾ പരീക്ഷിച്ചു എതിർ ടീമിനും കാണികൾക്കും സർപ്രൈസ് നൽകി കോൺസ്റ്റന്റൈൻ. ആദ്യ പതിനൊന്നിൽ തന്നെ ആഷിഖ് കാരുണിയനെ ഉൾപ്പെടുത്തിയത് അതിലൊന്നായിരുന്നു.
ഒമാനെതിരായ അവസാന പരിശീലന സൗഹൃദമത്സരം ഏറെ പരിമിതികൾക്കുള്ളിൽ നിന്നാണെങ്കിലും കളിക്കണം എന്ന് ഉറപ്പിച്ചതും സ്റ്റീഫൻ ആയിരുന്നു. പുതു താരങ്ങളെ കണ്ടെത്തുന്നതിലും ടീമിലുള്ള കർക്കശ നിലപാടിലും വിമർശനങ്ങൾ കേൾക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഭാവി അദ്ദേഹത്തിന്റെ കയ്യിൽ സുരക്ഷിതമാണെന്നാണ് ഭൂരിപക്ഷ ഫുട്ബോൾ വിലയിരുത്തലുകാരുടെയും ആരാധകരുടെയും അഭിപ്രായം.
ഇന്ന് ബഹ്റൈനുമായി നടക്കാനിരിക്കുന്ന മത്സരഫലമാകും ഇന്ത്യൻ ടീമിനെ അവസാനപതിനാറിലേക്കുള്ള യോഗ്യത തീരുമാനിക്കുക. കോൺസ്റ്റന്റൈന്റെ പരിശീലനത്തിൽ ഇന്ത്യൻ ടീം അത് നേടിയെടുക്കും എന്നെ ശുഭാപ്തി വിശ്വാസത്തിലാണ് ഇന്ത്യൻ ഫുട്ബോൾ ടീം ആരാധകവൃന്ദം.