അഡലെയ്ഡ് : ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഉജ്ജ്വല വിജയം. ക്യാപ്ടൻ വിരാട് കോലിയുടെ സെഞ്ച്വറിയുടെ പിൻബലത്തിൽ ആതിഥേയരെ ആറു വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. 55 റൺസോടെ എം.എസ് ധോണിയും 25 റൺസോടെ ദിനേശ് കാർത്തിക്കും പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 50 ഓവറിൽ 9 വിക്കറ്റിന് 298 റൺസാണെടുത്തത്. ഷോൺ മാർഷിന്റെ തകർപ്പൻ സെഞ്ച്വറിയായിരുന്നു ഇന്നിംഗ്സിന്റെ ഹൈലൈറ്റ്. 26 റൺസിന് രണ്ടു വിക്കറ്റുകൾ നഷ്ടമായ ഓസ്ട്രേലിയയെ മാർഷ് ഏതാണ്ട് ഒറ്റയ്‌ക്കാണ് കരകയറ്റിയത്. അവസാന ഓവറുകളിൽ ഗ്ലെൻ മാക്സ്വെല്ലിന്റെ തകർപ്പൻ ഷോട്ടുകളാണ് ഓസ്ട്രേലിയയെ മുന്നൂറിനടുത്തെത്തിച്ചത്. മാക്സ്വെൽ 48 റൺസെടുത്തു.
ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ നാലു വിക്കറ്റും മൊഹമ്മദ് ഷമി മൂന്നു വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണർമാർ നല്ല തുടക്കമാണ് കാഴ്‌ച്ച വച്ചത്. ശിഖർ ധവാനും രോഹിത് ശർമ്മയും ചേർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 47 റൺസ് നേടി. ധവാന്റെ പുറത്താകലോടെ ക്രീസിലെത്തിയ വിരാട് കോഹ്‌ലി സ്വതസിദ്ധമായ കളി പുറത്തെടുത്തതോടെ കളിയിൽ ഓസ്ട്രേലിയയുടെ പിടി അയഞ്ഞു. 43 റൺസെടുത്ത രോഹിത് ശർമ്മയും ക്യാപ്ടന് പിന്തുണ നൽകി.. അവസാന ഓവറിൽ പടുകൂറ്റൻ സിക്സറടിച്ചാണ് ധോണി വിജയം ഉറപ്പിച്ചത്.
112 പന്തിൽ അഞ്ചു ബൗണ്ടറികളും രണ്ട് സിക്സറുകളും അടക്കം കോഹ്‌ലി 104 റൺസ് നേടി. കോഹ്‌ലിയുടെ 39-)0 സെഞ്ച്വറിയാണിത്















