വെല്ലിംഗ്ടൺ : ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് വിജയം. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കി. ഓസ്ട്രേലിയയിൽ നേടിയ പരമ്പര വിജയത്തിനു പിന്നാലെ ന്യൂസിലൻഡിലും നേട്ടം ആവർത്തിക്കാൻ കഴിഞ്ഞത് ഇന്ത്യക്ക് ഇരട്ടി മധുരമായി. രോഹിത് ശർമ്മയുടേയും വിരാട് കോലിയുടെയും ബാറ്റിംഗാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് ഇന്ത്യൻ പേസ് ബൗളിംഗിന്റെ മുന്നിൽ നിലതെറ്റി . 49 ഓവറിൽ 243 റൺസിന് എല്ലാവരും പുറത്തായി. 93 റൺസെടുത്ത റോസ് ടെയ്‌ലറാണ് ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി പേസ് ബൗളർമാർ ഉജ്ജ്വല പ്രകടനമാണ് കാഴ്‌ച്ച വച്ചത്. ഷമി മൂന്ന് വിക്കറ്റെടുത്തപ്പോൾ പാണ്ഡ്യയും ഭുവനേശ്വർ കുമാറും രണ്ട് വിക്കറ്റുകൾ വീതം നേടി. രണ്ട് വിക്കറ്റുകൾ നേടി ചാഹൽ പേസ് ബൗളർമാർക്ക് പിന്തുണ നൽകി.
244 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് 39 റൺസിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി . 27 പന്തിൽ 28 റൺസെടുത്ത ശിഖർ ധവാനായിരുന്നു ആദ്യം പുറത്തായത്. രണ്ടാം വിക്കറ്റിൽ കോലി-രോഹിത് കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിംഗ്സിനു ശക്തമായ അടിത്തറ നൽകിയതോടെ കളി കീവീസ് കൈവിട്ടു. 62 റൺസെടുത്ത രോഹിത് ശർമ്മയും 60 റൺസെടുത്ത വിരാട് കോലിയും രണ്ട് ഓവറുകൾക്കിടെ പുറത്തായെങ്കിലും അവസരത്തിനൊത്തുയർന്ന അമ്പാട്ടി റായിഡുവും ദിനേഷ് കാർത്തിക്കും വിജയം അനായാസം കൈക്കലാക്കി. കാർത്തിക്ക് 38 ഉം റായിഡു 40 റൺസെടുത്ത് പുറത്താകാതെ നിന്നു. ന്യൂസിലൻഡിനു വേണ്ടി ബോൾട്ട് രണ്ട് വിക്കറ്റ് വീഴ്‌ത്തി.