കോട്ടയം: കന്യാസ്ത്രീകളുടെ സ്ഥലം മാറ്റ ഉത്തരവ് നിലനില്‍ക്കുമെന്ന രൂപത പിആര്‍ഒയുടെ നിലപാടിനെ തള്ളി കന്യാസ്ത്രീകള്‍. സ്ഥലം മാറ്റം റദ്ദാക്കിയത് അഡ്മിനിസ്റ്റേറ്റര്‍ ആഗ്നെലോയാണ്. ഫ്രാങ്കോയുടെ ആളായി പ്രവര്‍ത്തിക്കുന്ന പിആര്‍ഒയെ അനുസിരിക്കേണ്ട ആവശ്യമില്ല. കേസ് പൂര്‍ത്തിയാകുന്നവരെ മഠത്തില്‍ തുടരുമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. അതേസമയം അഡ്മിനിസ്റ്റേറ്ററുടെ അനുമതിയോടെയാണ് വാര്‍ത്തകുറിപ്പ് ഇറക്കിയതെന്ന് പിആര്‍ ഒ അറിയിച്ചു.
ഫ്രാങ്കോ മുളയ്ക്കൻ പീഡിപ്പിച്ചു എന്ന് പരാതി നൽകിയ കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തിൽ നിന്നും മാറ്റാനുള്ള നീക്കം മിഷണറീസ് ഓഫ് ജീസസ് സന്യാസ സഭ ശക്തമായി നടത്തുന്നുണ്ടായിരുന്നു. ഇതിനെതിരെ കന്യാസ്ത്രീകള്‍ രംഗത്ത് വന്നതോടെയാണ് ഉത്തരവ് പിന്‍വലിക്കുന്നതായി ജലന്ധര്‍ രൂപതയുടെ ചുമതലയുള്ള ബിഷപ്പ് ആഗ്നെലോ കന്യാസ്ത്രീകളെ അറിയിച്ചത്.
എന്നാല്‍ ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ രൂപത പിആര്‍ഒ പീറ്റര്‍ കാവുംപുറം ആഗ്നെലോയെ തിരുത്തി വാര്‍ത്താ കുറിപ്പ് ഇറക്കി. അഡ്മിനിസ്റ്റേറ്റര്‍ക്ക് മഠത്തിലെ സ്ഥലമാറ്റത്തില്‍ ഇടപെടാനാകില്ലെന്നും സ്ഥലമാറ്റം നിലനില്‍ക്കുമെന്നും പിആര്‍ഒ വ്യക്തമാക്കി. എന്നാല്‍ പിആര്‍ഒയുടെ നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് കന്യാസ്ത്രീമാര്‍ അറിയിച്ചു.
പിആര്‍ഒ അല്ല അഡ്മിനിസ്റ്റേറ്റര്‍ക്ക് തന്നെയാണ് രൂപതയുടെ അധികാരം. ഫ്രാങ്കോയുടെ ആളായി പ്രവര്‍ത്തിക്കുന്ന ആളാണ് പിആര്‍ഒ എന്നും ഇവര്‍ പ്രതികരിച്ചു. കേസ് നടപടികള്‍ തുടരുന്ന വരെ കുറവിലങ്ങാട്ടെ മഠത്തില്‍ തുടരുമെന്നും അവർ അറിയിച്ചു.
അതേസമയം അഡ്മിനിസ്റ്റേറ്ററുടെ അനുമതിയോടെയാണ് താന്‍ വാര്‍ത്താ കുറിപ്പ് ഇറക്കിയതെന്നും സ്ഥലം മാറ്റ ഉത്തരവ് നിലനില്‍ക്കുമെന്നും പിആര്‍ഒ പീറ്റര്‍ കാവും പുറം അറിയിച്ചു. മേലധികാരികളുടെ ഉത്തരവ് അനുസരികുകയാണ് കന്യാസ്ത്രകള് ചെയ്യേണ്ടതെന്നും പിആര്‍ഒ കൂട്ടിച്ചേര്‍ത്തു. കുറവിലങ്ങാട്ടെ സംഭവങ്ങളില്‍ സഭയ്ക്കുള്ളില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നടക്കുന്ന തര്‍ക്കം ഇതോടെ രൂക്ഷമായിരിക്കുകയാണ്.