തിരുവനന്തപുരം: തുലാഭാരത്തിനിടെ ശശി തരൂരിന്റെ തലയിൽ ത്രാസ് പൊട്ടി വീണ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. സംഭവത്തിൽ ബിജെപി ഗൂഢാലോചന ആരോപിച്ച് കോൺഗ്രസ്സ് പരാതി നൽകിയിരുന്നു. പൊലീസിന്റെ പ്രാഥമിക നിഗമനത്തെ തുടർന്ന് കോൺഗ്രസ്സ് ജില്ലാ നേതൃത്വം ആരോപണത്തിൽ നിന്ന് പിന്മാറി.
ഗാന്ധാരി അമ്മൻ കോവിലിലെ തുലാഭാരത്തിനിടെയായിരുന്നു ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരിക്കേറ്റത്. അമിത ഭാരം മൂലം ത്രാസിന്റെ കൊളുത്ത് അടർന്ന് മാറിയതിനെ തുടർന്നായിരുന്നു അപകടമെന്നാണ് പൊലീസിന്റെ നിഗമനം. അടുത്ത ദിവസങ്ങളിലൊന്നും തന്നെ ത്രാസിന് യാതൊരു വിധത്തിലിള്ള മിനുക്കുപണികളും നടത്തിയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് അട്ടിമറി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബോദ്ധ്യപ്പെടുകയായിരുന്നു.
അമിത ഭാരം കൊണ്ടാണ് ത്രാസ് പൊട്ടി വീണതെന്ന റിപ്പോർട്ട് മുഖവിലയ്ക്കെടുക്കുകയാണെന്ന് ഡിസിസി നേതൃത്വം അറിയിച്ചു.
തുലാഭാരം നടക്കുന്ന സമയത്ത് കോൺഗ്രസ്സ് പ്രവർത്തകർ തിക്കും തിരക്കുമുണ്ടാക്കി ത്രാസിന്റെ കൊളുത്തിൽ അമിത സമ്മർദ്ദമുണ്ടാക്കിയതായി ആരോപണമുയർന്നിരുന്നു.