പാലക്കാട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ ആലത്തൂർ കോടതിയിൽ ഹർജി നൽകി. രമ്യക്കെതിരായ വിജയരാഘവന്റെ അസ്ലീല പരാമർശത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും നീതി നിഷേധമുണ്ടായെന്ന് രമ്യ പറഞ്ഞു. മൊഴിയെടുത്തതല്ലാതെ തുടർ നടപടിയുണ്ടായില്ല, അതിനാലാണ് കോടതിയെ സമീപിച്ചതെന്നും രമ്യ പറഞ്ഞു.
പൊന്നാനിയിലെ എൽഡിഎഫ് കൺവെൻഷനിൽ വെച്ചായിരുന്നു ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരെ എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ അസ്ളീല പരാമർശം നടത്തിയത്. സംഭവം തന്റെ സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് പ്രതികരിച്ച രമ്യ ആലത്തൂർ ഡിവൈഎസ്പിക്ക് ഉൾപ്പെടെ പരാതിയും നല്കിയിരുന്നു. ശേഷം പൊന്നാനി ഡിവൈഎസ്പിയും സംഘവും ആലത്തൂർ എത്തി രമ്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് ആലത്തൂർ കോടതിയിൽ വിജയരാഘവനെതിരെ ഹർജി നല്കിയതെന്ന് രമ്യ പറഞ്ഞു.
പോലീസ് അനാസ്ഥയിൽ തനിക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്, മറ്റൊരു സ്ത്രീക്കും ഇത്തരം ഒരു അനുഭവം ഉണ്ടാവാതിരിക്കാനാണ് പരാതിയിൽ ഉറച്ച് നിന്നു കൊണ്ട് മുന്നോട്ട് പോവുന്നതെന്നും രമ്യ വ്യക്തമാക്കി.