കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിയുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ്. കേസിലെ 13-ാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹ ചടങ്ങിലാണ് പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ പങ്കെടുത്തത്. ഇന്നലെ പെരിയയിലെ ഒരു ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹ സൽക്കാര പരിപാടി നടന്നത്.
വിവാഹത്തിന് ക്ഷണിച്ചതുകൊണ്ടാണ് പങ്കെടുത്തതെന്നാണ് പ്രമോദ് പെരിയയുടെ പ്രതികരണം. താൻ മാത്രമല്ല മറ്റ് ചില കോൺഗ്രസ് പ്രവർത്തകരും ഈ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതൊരു പൊതു ചടങ്ങാണെന്നും ഒരു സൗഹൃദത്തിന്റെ പേരിലാണ് വിവാഹത്തിൽ പങ്കെടുത്തതെന്നും ഇത് വിവാദമാക്കേണ്ട വിഷയമല്ലെന്നുമായിരുന്നു പ്രമോദിന്റെ പ്രതികരണം.
വിവാഹ സൽക്കാരത്തിൽ പ്രമോദ് പെരിയ പങ്കെടുത്ത സംഭവം കോൺഗ്രസിനുള്ളിൽ വലിയ വിവാദമായിരിക്കുകയാണ്. സിപിഎം എംഎൽഎ കുഞ്ഞിരാമൻ അടക്കമുള്ളവർ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. പ്രമോദും കുഞ്ഞിരാമനും ഉൾപ്പെടെയുള്ളവർ നിൽക്കുന്ന ചിത്രങ്ങാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.
കേരളത്തിൽ ഏറെ രാഷ്‌ട്രീയ വിവാദം സൃഷ്ടിച്ച കേസാണ് പെരിയ ഇരട്ട കൊലപാതകകേസ്. 2019 ഫെബ്രുവരി 17നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കാസർകോട് കല്യോട് വച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ 24 പ്രതികളാണ് ഉള്ളത്. ഇതിൽ 16 പേർ ജയിലിലാണ്. സിപിഎം നേതാവ് പിതാംബരനാണ് കേസിലെ ഒന്നാം പ്രതി.