കൊച്ചി ; കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളിൽ ഭീകരാക്രമണ പദ്ധതിയിട്ട ആറംഗ ഇസ്ലാമിക് സ്റ്റേറ്റ് ഘടകത്തിനെതിരെ എൻഐഎ കേസ്.
ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന സഹ്രാൻ ഹാഷിമുമായി ഈ ഘടകത്തിന് ബന്ധമുണ്ടായിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്
ഇവരിൽ പ്രധാനിയും ഐഎസ് ഘടകം രൂപീകരിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്ത മുഹമ്മദ് അസറുദീൻ, സഹ്രാൻ ഹാഷിമിന്റെ ഫെയ്സ്ബുക് സുഹൃത്താണ്.
ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില്‍ എട്ട് സ്ഥലങ്ങളിൽ ഇന്ന് എന്‍.ഐ.എ റെയ്ഡ് നടത്തിയിരുന്നു .കൂടാതെ 8 പേരെ സംഘം ചോദ്യം ചെയ്തു .
തമിഴ്നാട്ടിലെയും, കൊച്ചിയിലെയും എന്‍.ഐ.എ സംഘങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. ഉക്കടം, കുനിയമ്പത്തൂര്‍, പോത്തന്നൂര്‍ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തെരച്ചില്‍. ഉക്കടം അന്പര് നഗര്‍ സ്വദേശി അസറുദ്ദീന്, പോത്തന്നൂര്‍ സ്വദേശികളായ സദ്ദാം, അക്രം ജിന്ന, കുനിയമ്പത്തൂര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖ്, അല്അമീന് കോളനി സ്വദേശി ഇദയത്തുള്ള ഷാഹിംഷ തുടങ്ങി എട്ട് പേരുടെ വീടുകളില്‍ സംഘം പരിശോധന നടത്തി. കൂടാതെ ഇവര്‍ ജോലി ചെയ്ത സ്ഥാപനങ്ങളും എന്‍ ഐ എ സംഘം പരിശോധിച്ചു.
ശ്രീലങ്കന്‍ സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവരുമായി ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആശയ വിനിമയം നടത്തിയിരുന്നതായാണ് വിവരം.
ശ്രീലങ്കൻ സ്ഫോടനങ്ങളുടെ ഇന്ത്യൻ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് തമിഴ്നാട്ടിലും കേരളത്തിലും ആക്രമണം നടത്തുന്നതിനു പദ്ധതിയിട്ട ഐഎസിന്റെ കോയമ്പത്തൂർ ഘടകത്തെക്കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിക്കുന്നത്. ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായും വിവരം കിട്ടി.
ഈ ഗ്രൂപ്പ് അംഗങ്ങളുടെ സമൂഹമാദ്ധ്യമ ഇടപടലുകളിലൂടെ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് അസറുദീൻ, സഹ്രാൻ ഹാഷിമിന്റെ ഫെയ്സ്ബുക് സുഹൃത്താണെന്ന് കണ്ടെത്തിയത് . ആരാധനാലയങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതിനായി ഘടകം രഹസ്യയോഗങ്ങൾ ചേർന്നിരുന്നതായും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി .
ദക്ഷിണേന്ത്യയിലെ ഭാവി പരിപാടികൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് സമാന മനസ്കർക്കായി ഓൺലൈനിൽ ഇവർ ക്യാമ്പെയിൻ നടത്തിയതായും എൻ ഐ എ സ്ഥിരീകരിച്ചു .