തന്നെ ഒഴിവാക്കി മറ്റൊരു പ്രണയ ബന്ധം തുടങ്ങിയതിന് അമ്മയുടെ കാമുകൻ മകളെ കുത്തിക്കൊലപ്പെടുത്തി. 18-കാരിയായ ജ്യോതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവിനും ആക്രമണത്തിൽ പരിക്കേറ്റു. ഗാസിയാബാദിലെ ഇന്ദ്രപുരം ഏരിയയിലാണ് ക്രൂരകൃത്യം നടന്നത്.അർബുദ രോഗിയായ അമ്മ ചമ്പാ ദേവിയെ പരിചരിക്കാനാണ് ജ്യോതിയും ഭർത്താവും ഇ-റിക്ഷാ ഡ്രൈവറുമായ ലളിതേഷും ഇവിടെയെത്തിയത്.
ബോബി എന്ന യുവാവാണ് ആക്രമണം നടത്തിയത്.
അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജ്യോതി കുത്തേറ്റ് മരിക്കുകയായിരുന്നു. ഭർത്താവ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ആറുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഗൗതം ബുദ്ധ ജയിലിൽ നിന്ന് 15 ദിവസം മുൻപാണ് ബോബി റിലീസായത്. ചമ്പാ ദേവിയുമായി പ്രണയത്തിലായിരുന്നു ബോബി. ഇതിനിടെ ചമ്പാ ദേവി അജയ് എന്നയാളുമായി പ്രണയത്തിലായി. ഇതറിഞ്ഞ ബോബി അജയിനെ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെ ചമ്പാ ദേവിയുടെ വീട്ടിലെത്തി ആക്രമണം നടത്തി.
സംഘർഷത്തിൽ ജ്യോതിക്കും ഭർത്താവിനും കുത്തേറ്റു. ചമ്പാ ദേവി സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പൊലീസെത്തിയാണ് രക്തത്തിൽ കുളിച്ചുകിടന്ന ദമ്പതികളെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ യുവതി മരണത്തിന് കീഴടങ്ങി. ചമ്പാ ദേവിയുടെ ആദ്യ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. ദിവ്യാംഗനായ രണ്ടാം ഭർത്താവ് ബിഹാറിലാണ്. ബോബി പൊലീസ് കസ്റ്റഡിയിലാണ്.