ലോർഡ്സ്: ലോകകപ്പ് ക്രിക്കറ്റിൽ കന്നിക്കിരീടം ചൂടി ഇംഗ്ലണ്ട്. ഫൈനലിൽ ന്യൂസിലൻഡിനെ തകർത്താണ് ഇംഗ്ലണ്ട് കിരീടം ചൂടിയത്. 242 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 241 റൺസിന് ഔൾ ഔട്ടാവുകയായിരുന്നു. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് കടന്നു.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡും 15 റൺസ് നേടിയതോടെ ഒരോവറിൽ രണ്ട് ബൗണ്ടറികൾ നേടിയ ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത 50 ഏവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 241 റൺസ് എടുത്തത്. മികച്ച രീതിയിൽ ഇംഗ്ലീഷ് ബൗളർമാർ പന്തെറിഞ്ഞതോടെയാണ് കിവീസ് സ്കോർ 250 ൽ താഴെ ഒതുങ്ങിയത്.
55 റണ്‍സെടുത്ത നിക്കോള്‍സിന്റെയും 47 റണ്‍സ് നേടിയ ലാഥത്തിന്റെയും പ്രകടനമാണ് കിവീസിന് ഭേതപ്പെട്ട സ്കോർ സമ്മാനിച്ചത്. നായകൻ കെയ്ൻ വില്യംസൺ 30 റൺസ് നേടിയപ്പോൾ ഓപ്പണർ മാർട്ടിൻ ഗുപ്ടിലും ജിമ്മി നീഷാമും 19 റൺസ് വീതം നേടി.
മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ ക്രിസ് വോഗ്സും ലിയം പ്ലങ്കറ്റുമാണ് കിവീസ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ജോഫ്ര ആർച്ചറും മാർക്ക് വുഡും ഓരോ വിക്കറ്റുകളും വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം പതിയെയായിരുന്നു. തുടക്കത്തിൽ തന്നെ നാല് മുൻനിര വിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ടമായി. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച സ്റ്റോക്ക്സ് – ബട് ലർ സഖ്യം ഇംഗ്ലീഷ് സ്കോർ ഉയർത്തി. ബട് ലർ പുറത്തായപ്പോഴും ഒറ്റയാൾ പോരാട്ടം നടത്തി ടീമിനെ വിജയ തീരത്തെത്തിച്ചത് ബെൻ സ്റ്റോക്സാണ്. സ്റ്റോക്ക്സ് 84 റൺസുമായി പുറത്താകാതെ നിന്നു.















