വിംബിൾഡൺ : ഭാഗ്യ നിർഭാഗ്യങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ ദ്യോക്കോവിച്ചിന് വിംബിൾഡൺ കിരീടം. ഏറ്റവും മികച്ച പോരാട്ടങ്ങളിൽ ഒന്നായി കണക്കാക്കാൻ കഴിയുന്ന വാശിയേറിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ദ്യോക്കോവിച്ച് റോജർ ഫെഡററെ തോൽപ്പിച്ചത്.
തന്റെ ജീവിതത്തിലെ തന്നെ മനോഹരമായ കളി പുറത്തെടുത്ത 37 കാരനായ ഫെഡററെ മറികടക്കാൻ ദ്യോക്കോവിച്ചിന് ഏറെ വിയർപ്പൊഴുക്കേണ്ടി വന്നു. ഒന്നാം സെറ്റ് 7-6 ന് ദ്യോക്കോവിച്ച് നേടിയപ്പോൾ മത്സരത്തിലേക്ക് തിരിച്ചു വന്ന ഫെഡറർ രണ്ടാം സെറ്റിൽ എതിരാളിയ നിഷ്പ്രഭനാക്കി വിജയിച്ചു. 6-1. മൂന്നാം സെറ്റ് 7-6 ന് ദ്യോക്കോവിച്ച് നേടിയപ്പോൾ അതേ ശക്തിയിൽ മറുപടി നൽകിയ ഫെഡറർ നാലാം സെറ്റ് 6-4 ന് കൈപ്പിടിയിലൊതുക്കി.
കടുത്ത പോരാട്ടം നടന്ന അഞ്ചാം സെറ്റ് ടൈബ്രേക്കറിലേക്ക് നീങ്ങിയപ്പോൾ കരുത്തുകാട്ടിയ ദ്യോക്കോവിച്ച് സെറ്റും ഗെയിമും ഒപ്പം കിരീടവും സ്വന്തമാക്കുകയായിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ടു നിന്ന മത്സരം വിം ബിൾഡണിന്റെ ചരിത്രത്തിലേ ഏറ്റവും ദൈർഘ്യമേറിയ ഫൈനലാണ്.