ലോർഡ്സ്: ഇംഗ്ലണ്ടിന് കന്നി ലോകകപ്പ് കിരീടം നേടിക്കൊടുക്കുന്നതിൽ ഫൈനലിൽ നിർണ്ണായക പങ്കുവഹിച്ച ബെൻ സ്റ്റോക്സാണ് ഫൈനലിലെ താരം. 98 പന്തിൽ നിന്ന് 84 റൺസ് നേടിയ സ്റ്റോക്സ് പുറത്താകാതെ നിന്നു. അഞ്ച് ബൗണ്ടറികളുടെയും രണ്ട് സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു സ്റ്റോക്സിന്റെ ഇന്നിംഗ്സ്. ഒപ്പം സൂപ്പർ ഓവറിലും സ്റ്റോക്സ് തകർത്തടിച്ചു.
ടീമിനെ ഫൈനൽ വരെയെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണാണ് ടൂർണമെന്റിലെ താരം. 10 മത്സരങ്ങളിൽ നിന്ന് 578 റൺസാണ് വില്യംസൺ നേടിയത്. രണ്ട് സെഞ്ച്വറിയും രണ്ട് അർദ്ധ സെഞ്ച്വറിയും കിവീസ് നായകൻ തന്റെ പേരിൽ കുറിച്ചു.
അഞ്ച് സെഞ്ച്വറിയുമായി തകർപ്പൻ പ്രകടനം കാഴ്ചവച്ച ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയാണ് ഈ ലോകകപ്പിലെ റൺവേട്ടക്കാരൻ. 648 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്. 27 വിക്കറ്റുകൾ നേടിയ ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കാണ് ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരൻ.