ലോർഡ്സ്: ലോകകപ്പ് അവസാനിച്ചതോടെ ഐസിസി ലോക ഇലവനെ പ്രഖ്യാപിച്ചു. ടീമിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു. തകർപ്പൻ ഫോമിലുള്ള ഓപ്പണർ രോഹിത് ശർമ്മയും പേസ് ബൗളർ ജസ്പ്രീത് ബൂമ്രയുമാണ് ടീമിലെത്തിയ ഇന്ത്യൻ താരങ്ങൾ. ഇവർക്ക് പുറമെ നാല് ഇംഗ്ലണ്ട് താരങ്ങളും രണ്ട് വീതം ഓസിസ്, ന്യൂസിലൻഡ് താരങ്ങളും ഒരു ബംഗ്ലാദേശ് താരവും ടീമിലുണ്ട്. കിവീസ് നായകൻ കെയ്ൻ വില്യംസണാണ് ലോക ഇലവനെ നയിക്കുന്നത്
രോഹിത് ശർമ്മയും ഇംഗ്ലണ്ട് താരം ജേസൺ റോയിയുമാണ് ടീമിലെ ഓപ്പണർമാർ. അഞ്ച് സെഞ്ച്വറിയുമായി റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ താരമാണ് രോഹിത്. ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് ജേസൺ റോയ്. 8 മത്സരങ്ങളിൽ നിന്ന് നാല് അർദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമടക്കം 443 റൺസാണ് റോയ് അടിച്ചുകൂട്ടിയത്.
മൂന്നാം നമ്പർ ബാറ്റ്സ്മാനായി കിവീസ് നായകൻ കെയ്ൻ വില്യംസൺ ടീമിലിടം പിടിച്ചു. ന്യൂസിലൻഡിനെ ഫൈനലിലെത്തിച്ചതിൽ നിർണായക പങ്കുവഹിച്ച താരമാണ് വില്യംസൺ. ഈ ലോകകപ്പ് ടൂർണമെന്റിലെ താരം കൂടിയാണ് വില്യംസൺ.
നാലാം നമ്പറിൽ ഇംഗ്ലണ്ടിന് ലോകചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ജോ റൂട്ടാണ് ടീമിൽ ഇടം പിടിച്ചിരിക്കുന്നത്. അഞ്ചാം നമ്പറിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയിപ്പിച്ച ബംഗ്ലാദേശ് ഓൾറൗണ്ടർ ഷക്കീബ് അൽ ഹസനാണ് ടീമിലിടെ നേടിയത്. ബാറ്റിംഗിനും ബൗളിംഗിനും ഒപ്പം ഫീൽഡിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് ആണ് ടീമിലെ ആറാമൻ.
ഓസ്ട്രേലിയൻ ടീമിലെ വിക്കറ്റ് കീപ്പറായ അലക്സ് ക്യാരിയാണ് ലോക ഇലവന്റെ വിക്കറ്റ് കീപ്പർ. വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കും ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചറും ഇന്ത്യൻ താരം ജസ്പ്രീത് ബൂമ്രയുമാണ് ടീമിലെ ബൗളർമാർ. ന്യൂസിലൻഡ് താരം ട്രെന്റ് ബോൾട്ടിനെ ടീമിലെ പന്ത്രണ്ടാമനായി ഉൾപ്പെടുത്തിയിട്ടുണ്ട്.