കൊളംബോ: ലോകക്രിക്കറ്റിലെ ഏറ്റവും മാരകശേഷികൊണ്ടും ബൗളിംഗ് ആക്ഷന്‍കൊണ്ടും പ്രസിദ്ധനായ ശ്രീലങ്കന്‍ ബൗളര്‍ ലസിത് മലിംഗ ഇന്ന് തന്റെ ക്രിക്കറ്റ് ജീവിതത്തിലെ അവസാന ഔദ്യോഗിക ഏകദിനത്തിനിറങ്ങുന്നു.ബംഗ്ലാദേശാണ് എതിരാളി.കൊളംബോയിലെ പ്രേമദാസ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
തുടര്‍ച്ചയായി 4 പന്തില്‍ 4 വിക്കറ്റ്,ഏറ്റവും കൂടുതല്‍ ഹാട്രിക്ക് ലസിത് മലിംഗ എന്ന ചുരുളന്‍മുടിയന്‍ ഇനി ക്രിക്കറ്റ് പിച്ചിലില്ല . ആ നിറഞ്ഞ ചിരിയും സൗഹൃദവും വിനയവും നിറഞ്ഞ കളത്തിലെ ആ താരം കളിഓര്‍മ്മകളുമായി ഗ്യാലറിയിലേയ്‌ക്ക് മടങ്ങുന്നു.
ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു 2007ല്‍ ലോകകപ്പില്‍ കാണികള്‍ തരിച്ചിരുന്ന ആ ബൗളിംഗ് പ്രകടനം നടന്നത്.ജോര്‍ജ്ജ് ടൗണിലായിരുന്നു കളി.ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറില്‍ വെറും 209ല്‍ ഓള്‍ഔട്ട്.തകര്‍പ്പന്‍ ജയത്തിനായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക ശരിക്കും ഒരു മരണക്കിണറില്‍പെട്ടപോലെയായി. 5 വിക്കറ്റ് നഷ്ടത്തില്‍ 45 ഓവറില്‍ 205ലെത്തി നിന്ന് ദക്ഷിണാഫ്രിക്ക കിതച്ചു. വരാനിരുന്നത് ലോകംകണ്ട ഏറ്റവും മികച്ച ഏകദിനക്രിക്കറ്റ് ക്ലൈമാക്‌സ്.
45-ാം ഓവര്‍ മലിംഗയ്‌ക്ക്. ഒറ്റ സിക്‌സറില്‍ തീരുമാനമാക്കാൻ ശേഷിയുള്ള ഷോണ്‍ പൊള്ളോക്കും ആന്‍ഡ്രൂ ഹാളും ക്രിസില്‍.ആ ഓവറിലെ ആദ്യ 4 പന്തുകളിലും റണ്‍വിട്ടുകൊടുക്കാഞ്ഞ മലിംഗയുടെ യോർക്കർ അഞ്ചാം പന്തില്‍ പൊള്ളോക്കിന്റെ(13) സ്റ്റമ്പ് പിഴുതു.ആന്‍ഡ്രൂ ഹാള്‍ അടുത്ത പന്തില്‍ ക്യാച്ച് നല്‍കി മടങ്ങി.
ചാമിന്ദവാസ് ഒരു റണ്‍സ്മാത്രം വിട്ടുകൊടുത്ത 46-ാമത്തെ ഓവര്‍ കഴിഞ്ഞ് വിഷമിച്ചുപോയ ദക്ഷിണാഫ്രിക്കയെകാത്തിരുന്നത് ഒരുകൊടുങ്കാറ്റായിരുന്നു. വെറും 3 റണ്‍സ് മാത്രം വിജയലക്ഷ്യം.47-ാം ഓവര്‍ എറിയാന്‍ സ്വര്‍ണ്ണനിറം കലര്‍ന്ന കാപ്പിരിമുടിയുമായി മലിംഗ ഓടിയടുത്തു. മറുതലയ്‌ക്ക് ബാറ്റേന്തുന്നത് ലോകംകണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ജാക്വിസ് കല്ലിസ്.86 റണ്‍സ് എടുത്തു നിന്ന കല്ലിസിന് പന്ത് ബാറ്റില്‍കൊണ്ട് വിക്കറ്റ്കീപ്പറുടെ കയ്യില്‍ ഒതുങ്ങുന്നത് നോക്കി നില്‍ക്കേണ്ടിവന്നു.ലോകകപ്പിലെ 5-ാം ഹാട്രിക്ക് പ്രകടനം.
പക്ഷെ കാര്യങ്ങള്‍ അവിടംകൊണ്ട് നിന്നില്ല.തൊട്ടടുത്ത പന്തിലെ യോര്‍ക്കറില്‍ മഖായ എന്‍ടിനിയുടെ മിഡില് സ്റ്റമ്പ് തെറിച്ചു.ദക്ഷിണാഫ്രിക്ക 207 ന് 9. അവസാന പന്തില്‍റണ്‍സ് എടുപ്പിച്ചുമില്ല. 48-ാം ഓവര്‍ വീണ്ടും ചാമിന്ദാവാസ്. അല്‍ഭുതപ്പെടുത്തുന്ന ചാമിന്ദാവാസ് കൃത്യതയ്‌ക്കും ശ്രീലങ്കന്‍ ഫീല്‍ഡിംഗ് മികവിലും മേയ്ഡന്‍ ഓവര്‍! അടുത്ത ഓവറില്‍ മലിംഗയുടെ ആറാം വിക്കറ്റ് സാധ്യതയും ശ്രീലങ്കന്‍ ജയവും തലനാരിഴയ്‌ക്ക് നഷ്ടമാക്കി ദക്ഷിണാഫ്രിക്കന്‍ വാലറ്റം ജയിച്ചെങ്കിലും ലസിത് മലിംഗ എന്ന മാരകബൗളര്‍ തന്റെ വരവറിയിച്ച ദിനമായി മാറി. 2011 ലെ ലോകപ്പിലും മലിംഗ കെനിയക്കെതിരെ ഹാട്രിക്ക് പ്രകടനം കാഴ്ചവച്ചു.
ശ്രീലങ്കയ്‌ക്ക് വേണ്ടി 30ടെസ്റ്റുകളും,225 ഏകദിനങ്ങളും 73 ട്വന്റി ട്വന്റികളും കളിച്ചിട്ടുള്ള മലിംഗ, മികച്ച സ്വിംഗ് ബൗളറായിരുന്ന ചാമിന്ദവാസിന് ശേഷം ആരാധകര്‍ ആവേശത്തോടെ നെഞ്ചിലേറ്റിയ പേസ് ബൗളറായി മാറി. ക്യാപ്റ്റനായിരിക്കെ ശ്രീലങ്കയെ ട്വന്റി ട്വന്റി ചാമ്പ്യനാക്കിയെന്ന യശസ്സും മലിംഗയുടെ കിരീടത്തിലെ പൊന്‍തൂവലായി.















