ലോർഡ്സ് : അയർലൻഡിനെതിരായ ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ പകരം വീട്ടി ഇംഗ്ലണ്ട്. ആദ്യ ഇന്നിംഗ്സിൽ 85 റൺസിന് പുറത്തായ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ അയർലൻഡിനെ 38 റൺസിന് പുറത്താക്കി 143 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിൽ നൈറ്റ് വാച്ച്മാനായി ഇറങ്ങി 92 റൺസെടുത്ത് ഇംഗ്ലണ്ടിനെ രക്ഷിച്ച ജാക്കി ലീച്ചാണ് കളിയിലെ താരം.
നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുൻപേ പുറത്തായിരുന്നു. 23.4 ഓവറിൽ 85 റൺസുമായായിരുന്നു ലോക ചാമ്പ്യൻമാർ കൂടാരം കയറിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അയർലൻഡ് 207 റൺസ് അടിച്ചുകൂട്ടി.
രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് നേടിയത് 303 റൺസ്. ജാക്കി ലീച്ചിന് പുറമെ ജേസൺ റോയിയുടെ അർദ്ധ സെഞ്ച്വറിയുടെയും അർദ്ധ സെഞ്ച്വറി മികവിലായിരുന്നു ഇംഗ്ലീഷ് നിര ഭേതപ്പെട്ട സ്കോർ നേടിയത്. ജയം സ്വന്താമാക്കാൻ അയർലൻഡിന് വേണ്ടിയിരുന്നത് 182 റൺസ്. എന്നാൽ ഐറിഷ് ബാറ്റിംഗ് നിരയുടെ കണക്കുകൂട്ടലുകൾ ഇംഗ്ലീഷ് ബൗളർമാർ തെറ്റിച്ചു. രണ്ടക്കം കടന്നത് ഒരാൾ മാത്രം. ആറ് വിക്കറ്റെടുത്ത ക്രിസ് വോഗ്സും നാലി വിക്കറ്റെടുത്ത സ്റ്റുവർട്ട് ബ്രോഡുമാണ് ഐറിഷ് നിരയെ തകർത്തത്.















