തിരുവനന്തപുരം: അധോലോക നേതാവും മയക്കുമരുന്നു കടത്തിന്റെയും കള്ളപ്പണത്തിന്റേയും സുപ്രധാന കണ്ണിയുമായ ദാവൂദ് ഇബ്രാഹീമിന്റെ സഹായി മുഹമ്മദ് അല്‍താഫ് സയീദിനെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും മുംബൈ പൊലീസ് പ്രത്യേക സംഘം പിടികൂടി. മുംബൈ പൊലീസ് പിടികൂടിയതിന് ശേഷമാണ് കേരള പൊലീസിനെ അറിയിച്ചതെന്നാണ് സൂചന.
മുഹമ്മദ് അല്‍താഫ് സയീദ് ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രഹാമിന്റെ ഏറ്റവും അടുത്ത അനുയായി ആണെന്ന് പോലീസ് പറഞ്ഞു. രണ്ട് ഇന്ത്യന്‍ പാസ്പോര്‍ട്ടുകളുള്ള മുഹമ്മദ് അല്‍താഫ് സയീദ് ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് പലതവണ വന്നുപോകാറുള്ളത് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളാണ് അനീസ് ഇബ്രാഹീമിന്റെ ഹവാല പണം ഇടപാടുകളുടെ മുഖ്യ സൂത്രധാരന്‍.
സയിദിനെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് കൃത്യമായ സൂചനകൾ ലഭിച്ചതിനെ തുടർന്നാണെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. വ്യവസായികളെ തട്ടിക്കൊണ്ടു പോകൽ സ്ഥിരം തൊഴിലാക്കിയ ഇയാൾ ദുബായിൽ നിന്നാണ് കണ്ണൂരിലെത്തിയത്. മുംബൈ വാശിയില്‍ താമസിയ്ക്കുന്ന ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും മുംബൈ പൊലീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
ദാവൂദിന്റെ ഡി കമ്പനിയില്‍ പത്തുകൊല്ലത്തിലധികമായി അംഗമാണ് മുഹമ്മദ് അല്‍താഫ് സയീദ്. കണ്ണൂര്‍ വിമാനത്താവളവുമായും കേരളവുമായും ഇയാളുടെ ബന്ധങ്ങള്‍ എന്തൊക്കെയാണെന്നും അന്വേഷിച്ചുവരികയാണ്. കണ്ണൂരിലാണ് ഇയാള്‍ ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നതെന്നും മുംബൈ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.