കൊച്ചി: പത്തു ദിവസം പോലും പ്രായമാകാത്ത പിഞ്ചു കുഞ്ഞുമായി കൗമാരക്കാരന് എറണാകുളം ബോട്ട് ജെട്ടി ബസ് സ്റ്റോപ്പില്‍. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളാണെന്നു സംശയിച്ചു കൗമാരക്കാരനെ നാട്ടുകാര്‍ പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ചു. പിന്നീട് പുറത്തറിഞ്ഞത് സിനിമക്കഥകളെ പോലും തോല്‍പ്പിക്കുന്ന കഥ.
ഇന്നലെ രാവിലെയാണ് നവജാത ശിശുവുമായി കോട്ടയം സ്വദേശി കൗമാരക്കാരന് ബസ് സ്റ്റോപ്പില്‍ എത്തിയത്. മാതാപിതാക്കള്‍ കൂടെയില്ലാത്തതും പയ്യന്റെ പരിഭ്രാന്തിയിലും പന്തിക്കേടു തോന്നിയ നാട്ടുകാര്‍ പയ്യനെ ചോദ്യം ചെയ്തു. ചോദ്യത്തിന് പരസ്പരവിരുദ്ധമായി സംസാരിച്ചതോടെ നാട്ടുകാര്‍ റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ വിവരമറിയിച്ചു.
തുടര്‍ന്ന് പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ സത്യങ്ങള്‍ ഓരോന്നായി പുറത്തായി. കുട്ടിയുടെ മാതാപിതാക്കള്‍ ഒരാവശ്യത്തിനായി തലേന്നു രാത്രി കോട്ടയത്തേക്ക് പോയതാണെന്നും സഹോദരന്റെ കുട്ടിയാണിതെന്നും പയ്യന് പറഞ്ഞു. താനും കോട്ടയത്തേക്ക് പോവുകയാണെന്നും പറഞ്ഞു. എന്നാല്‍ കോട്ടയത്തേക്ക് പോകേണ്ടതിനു പകരം ബോട്ട് ജെട്ടിയില്‍ കറങ്ങുന്നതെന്തിനാണെന്ന പോലീസിന്റെ ചോദ്യത്തിന് കാഴ്ച കാണാന്‍ വന്നതാണെന്നായിരുന്നു മറുപടി. വെറും 10 ദിവസം മാത്രം പ്രായമായ കുഞ്ഞുമായാണോ കാഴ്ച കാണാനിറങ്ങിയതെന്നും കുഞ്ഞിനെ തനിച്ചാക്കി അമ്മ നാട്ടിലേക്കു എന്തിനാണു പോയതെന്ന ചോദ്യത്തിനും പയ്യന് ഉത്തരമുണ്ടായില്ല. ഇതോടെ പോലീസുകാര്‍ കണ്ട്രോള് റൂമില്‍ വിവരം അറിച്ചു പിങ്ക് പോലീസ് സംഘമെത്തി കുട്ടിയെയും പയ്യനെയും ഏറ്റെടുത്തു.
തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍ വാങ്ങി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് നിര്‍ദ്ദേശം നല്കി. പോലീസ് സ്റ്റേഷനില്‍ നിന്നും വിളി വന്നതോടെ അടുത്ത ബന്ധുക്കളെയും കൂട്ടി കുഞ്ഞിന്റെ മാതാപിതാക്കള്‍ എത്തിയതോടെ കഥയ്ക്ക് പുതിയ വഴിത്തിരിവായി.
കൗമാരക്കാരന്റെ പിതൃസഹോദരപുത്രന്റെ കുഞ്ഞാണ് ഇത്. ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാളും കുഞ്ഞിന്റെ അമ്മയും വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുകയായിരുന്നു. അടുത്ത ദിവസം ഇരുവരുടെയും കല്ല്യാണം കോട്ടയത്ത് നടക്കാനിരിക്കെയാണ് കുഞ്ഞു പിറന്നത്. തുടര്‍ന്ന് വിവാഹം കഴിയുന്നതു വരെ കുഞ്ഞിനെ മാറ്റിനിര്‍ത്താനായി സഹോദരനെ ഏല്‍പ്പിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞാലുടന്‍ കുഞ്ഞുമായി നാട്ടിലെത്താനും പയ്യന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് കുഞ്ഞുമായി പുറത്തിറങ്ങിയ പയ്യനും കുഞ്ഞും പോലീസിന്റെ പിടിയിലായത്. അവസാനം കുഞ്ഞിനെയും പയ്യനെയും പോലീസ് സ്റ്റേഷനില്‍ എത്തി സഹോദരന് ഏറ്റുവാങ്ങേണ്ടി വന്നു.