വാക്ക് അഗ്നിയാണ് , ആ അഗ്നിയെ സരസ്വതി മന്ത്രത്താൽ അകക്കണ്ണുകളിലേക്ക് ആവാഹിച്ച് നൽകുന്ന ദിനമാണ് വിജയദശമി . മഹാനവമിയിലെ അടച്ചുപൂജയിൽ നിന്നു ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേക്കു തുറക്കുന്ന ദിനമാണ് വിജയദശമി.
നവരാത്രിയുടെ ആദ്യ മൂന്ന് ദിവസങ്ങളിൽ സംഹാര ശക്തിയായ ദുർഗയേയും , തൊട്ടടുത്ത മൂന്ന് ദിവസങ്ങളിൽ അഷ്ട ഐശ്വര്യവും നൽകുന്ന ലക്ഷ്മിയേയും , അവസാന മൂന്ന് ദിനങ്ങളിൽ അക്ഷരാഗ്നിയുടെ ദേവതയായ സരസ്വതിയേയുമാണ് പൂജിക്കുക .
അസുരചക്രവർത്തിയായ മഹിഷാസുരന്റെ ക്രൂരതകളാൽ പൊറുതിമുട്ടിയപ്പോൾ ആദിപരാശക്തി ശക്തിസ്വരൂപിണിയായ ദുർഗ്ഗയായി അവതരിച്ച് മഹിഷാസുരനെ വധിച്ചതും ഇതേ ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു . ഒൻപതുദിനങ്ങൾ ദേവിയെ പൂജിച്ചതിനു ശേഷം പൂർവ്വാധികം ശക്തനായ ശ്രീരാമൻ രാവണ നിഗ്രഹം ചെയ്തതും വിജയദശമി നാളിലാണെന്ന് വിശ്വസിക്കപ്പെടുന്നു . ദുർഗപൂജ ആഘോഷങ്ങളുടെ അവസാനം കൂടിയാണ് വിജയദശമി .
രാജ്യത്തിന്റെ പല ഭാഗങ്ങളിലെ വിജയദശമി ആഘോഷങ്ങളിലും മാറ്റമുണ്ട് . ചില സ്ഥലങ്ങളിൽ ദുർഗാ ദേവിയുടെ ബിംബം നദിയിലോ , ജലാശയത്തിലോ ഒഴുക്കുന്ന ചടങ്ങും നടത്താറുണ്ട് . പടക്കങ്ങൾ നിറച്ച രാവണന്റെയും ,കുംഭകർണ്ണന്റെയും, ഇന്ദ്രജിത്തിന്റെയും കോലങ്ങൾക്ക് തീ കൊളുത്തുന്നതും ദസ്റയുടെ പ്രധാന ചടങ്ങാണ് .
കേരളത്തിൽ വാഗ് ദേവതയായ സരസ്വതിയെയാണ് പൂജിക്കുന്നത് . ആചാര്യന്മാർ ധാന്യത്തിൽ ഹരിശ്രീ കുറിപ്പിക്കുന്ന കുരുന്നുകൾ ഏറ്റുവാങ്ങുന്നത് വാഗ്ദേവതയുടെ വരദാനമാണ് . ചിട്ടയായ വ്രതാനുഷ്ഠാനങ്ങളിലൂടെ , ഉപാസനകളിലൂടെ ഉള്ളിൽ ആത്മീയ ചൈതന്യം വിടരുന്ന ദിവസമാണിന്ന് .ശ്വേതാംബര ധരയായ ദേവിയുടെ അനുഗ്രഹം കൊണ്ട് മനസും , ശരീരവും ബുദ്ധിയുടെ വെളിച്ചത്തെ ഉൾക്കൊള്ളാൻ പ്രാപ്തമാകുന്നു .
അക്ഷരലോകത്തേക്ക് പിച്ചവയ്ക്കുന്ന കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിക്കും , കൊല്ലൂർ മൂകാംബിക ക്ഷേത്രം , കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രം , തിരൂർ തുഞ്ചൻ പറമ്പ് , പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം , തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകം എന്നിവിടങ്ങളിലെല്ലാം വിദ്യാരംഭ ചടങ്ങുകൾ നടക്കും . കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും എഴുത്തിനിരുത്താനുള്ള സൗകര്യമുണ്ട് .
പകർന്നു നൽകുന്ന ഗുരുവിന്റെയും , ഏറ്റുവാങ്ങുന്ന ശിഷ്യരുടെയും ഉള്ളിൽ അറിവ് ഗംഗാ പ്രവാഹം പോലെ ഒഴുകിയെത്തുന്ന തെളിനീരായി മാറട്ടെ .