കോട്ടയം: പാലായിൽ കായികമേളയ്ക്കിടെ ഹാമർ തലയിൽ വീണ് വിദ്യാർത്ഥി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ സംഘാടകർക്ക് വീഴ്ചപറ്റിയെന്ന് സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. കായിക വകുപ്പ് നിയോഗിച്ച മൂന്നംഗ സമിതിയുടേതാണ് കണ്ടെത്തൽ. സംഘാടകരുടെയും ദൃക്സാക്ഷികളുടെയും മൊഴിയെടുപ്പ് പൂർത്തിയാക്കി ഒരാഴ്ചയ്ക്കകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഷെഡ്യൂൾ പ്രകാരം വ്യത്യസ്ത സമയങ്ങളിൽ ക്രമീകരിച്ചിരുന്ന ത്രോ മത്സരങ്ങൾ ഒരേ സമയം നടത്താനിടയായ സാഹചര്യം സമിതി പരിശോധിക്കും.
വിദ്യാർത്ഥിയുടെ തലയിൽ ഹാമർവീണ് ഗുരുതവസ്ഥയിൽ ആയ സംഭവത്തിൽ സംഘാടകർക്ക് എതിരെ വലിയ പരാതികൾ ആയിരുന്നു ഉയർന്നത്. ഈ പരാതികൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അപകടം നടന്ന് ഒരാഴ്ച്ച പിന്നിടുമ്പോൾ കായിക വകുപ്പ് നിയോഗിച്ച മൂന്നംഗ സമിതി തെളിവെടുപ്പിനായി പാലായിൽ എത്തിയത്. മത്സരങ്ങൾ നടന്ന പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെത്തിയ സംഘം അപകട സ്ഥലം വിശദമായി പരിശോധിച്ചു. സംഘാടകരായ അത്ലറ്റിക് അസോസിയേഷൻ ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി.വിഷയത്തിൽ സംഘാകടകർക്ക് ഗുരുതര വീഴ്ച ഉണ്ടായി എന്നാണ് സമിതിയുടെ പ്രാഥമിക നിഗമനം
കെ കെ വേണുവാണ് സമിതി അദ്ധ്യക്ഷൻ. സായി മുൻ പരിശീലകൻ എം.ബി സത്യാനന്ദൻ, ബാഡ്മിന്റൺ താരം വി ദിജു എന്നിവരാണ് മറ്റ് സമിതി അംഗങ്ങൾ. ഒരാഴ്ച്ചയായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അഫേൽ ജോൺസന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ല. സംഘാടകരുടെ വീഴ്ച മൂലമാണ് അപകടം ഉണ്ടായതെന്ന് ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം സർക്കാരിന് നൽകിയ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.