ഗോവ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കരുത്തരായ എഫ് സി ഗോവയെ നേരിടും. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്ന ഗോവയെ തളയ്‌ക്കാനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഇത് നിലനിൽപ്പിന്റെ പോരാട്ടം കൂടിയാണ്. സെമി ഫൈനലിലെത്താനുള്ള അവസാന അവസരത്തിനായി, ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റുകൾ നേടേണ്ടത് ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്.
ഹെഡ് കോച്ച് സെർജിയോ ലോബേരയുടെ കീഴിൽ, അഞ്ച് മത്സരങ്ങളിൽ കേരളത്തോട് ഒരിക്കലും തോൽവി വഴങ്ങാത്ത ടീമാണ് എഫ്‌സി ഗോവ. ബ്ലാസ്റ്റേഴ്സിനെതിരെയുള്ള കഴിഞ്ഞ അഞ്ചു മത്സരങ്ങളുടെ ചുമതല വഹിച്ച അദ്ദേഹം നാലെണ്ണത്തിൽ വിജയിക്കുകയും ഒരു സമനില നേടുകയും ചെയ്തു. ശനിയാഴ്ച കേരളത്തിനെതിരെ ടീമിനെ നയിക്കുമ്പോൾ ഈ റെക്കോർഡ് നിലനിർത്താൻ അദ്ദേഹം ശ്രമിക്കുമെന്നുറപ്പാണ്.
ഈ സീസണിൽ സ്ഥിരമായ പ്രതിരോധ വീഴ്ചകൾ കേരളത്തിന് പ്രതികൂലമായി ബാധിച്ചു. ലീഡ് നിലനിർത്താൻ കഴിയാത്തതിനാൽ ടീം വിജയിക്കാനാകുന്ന 12 പോയിന്റുകൾ നഷ്ടപ്പെടുത്തി. ജംഷഡ്പൂരിനെതിരായ അവസാന മത്സരത്തിൽ രണ്ടുതവണ ലീഡ് നേടിയെങ്കിലും ഒടുവിൽ 3-2 ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.
ശക്തമായ ഗോവ ടീമിനെതിരെ, കേരളത്തിന്റെ പ്രതിരോധം ഏറെ കൃത്യമായിരിക്കേണ്ടതുണ്ട്. ശനിയാഴ്ചത്തെ മത്സരത്തിനായി ഗിയാനി സുവർലൂൺ തിരിച്ചെത്തിയില്ലെങ്കിൽ ബാക്ക്‌ലൈൻ സംഘടിപ്പിക്കാനുള്ള ഉത്തരവാദിത്തം വ്ലാറ്റ്കോ ഡ്രോബറോവിനാകും. അബ്ദുൽ ഹക്കുവിന്റെ സസ്‌പെൻഷൻ കേരളത്തിന്റെ നിലവിലുള്ള പ്രതിരോധനിരയിലെ പ്രശ്നങ്ങളെ വീണ്ടും പ്രതികൂലമായി ബാധിക്കും. മുഹമ്മദ് റാക്കിപ് മികച്ച ഫോമിലുള്ളത് ടീമിന് ആശ്വാസമാണ്.
ഒഗ്‌ബെച്ചെ, മെസ്സി ബൗളി സഖ്യം ഈ സീസണിൽ 13 ഗോളുകൾ നേടിയിട്ടുണ്ട്. ഇരുവരും ഒരുമിച്ച് കളിക്കുമ്പോൾ, വ്യത്യസ്തങ്ങളായ കളികളിലൂടെയും തന്ത്രങ്ങളിലൂടെയും അവർ പ്രതിരോധക്കാർക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. കൂടാതെ മെസ്സി-ഒഗ്‌ബെച്ചെ സഖ്യത്തിന് മിഡ്ഫീൽഡിൽ നിന്നുള്ള സെയ്ത്യാസെൻ സിംഗ്, ഹാലിചരൻ നർസാരി, മരിയോ ആർക്വസ് എന്നിവരുടെ പിന്തുണയുമുണ്ടാകുമ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.
കേരള ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ 8 മത്സരങ്ങളിൽ 7 ലും മെസി ബൗളിയോ ഒഗ്‌ബെച്ചെയോ ഗോൾ നേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.