ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് വിജയം. ആദ്യ മത്സരത്തിന് സമാനമായി കെ.എൽ രാഹുലിന്റേയും ശ്രേയസ് അയ്യരുടേയും പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ഇതോടെ 5 മത്സര പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നായകന്‍ കെയ്ന്‍ വില്യംസണിന്റെ തീരുമാനം പാളിയെന്ന് തുടക്കം മുതല്‍ തന്നെ വ്യക്തമായിരുന്നു. കീവീസ് ബാറ്റ്‌സ്മാന്‍മാരെ പിടിച്ചുകെട്ടിയ ഇന്ത്യന്‍ ബൗളര്‍മാരോട് നീതി പുലര്‍ത്തുന്ന പ്രകടനമാണ് ബാറ്റ്‌സ്മാന്‍മാര്‍ പുറത്തെടുത്തത്. കീവീസ് ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
50 പന്തില്‍ 57 റണ്‍സ് നേടിയ രാഹുല്‍ പുറത്താകാതെ നിന്നു. ശ്രേയസ് അയ്യര്‍ 33 പന്തില്‍ 44 റണ്‍സ് നേടി രാഹുലിന് മികച്ച പിന്തുണ നല്‍കി. ഓപ്പണര്‍ രോഹിത് ശര്‍മ്മ 8ഉം നായകന്‍ വിരാട് കോഹ്‌ലി 11ഉം റണ്‍സ് നേടി പുറത്തായി. ന്യൂസിലന്‍ഡിനു വേണ്ടി ടിം സൗത്തി 2 വിക്കറ്റും ഇഷ് സോധി ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പണറായ മാര്‍ട്ടിന്‍ ഗുപ്ടിലിന്റേയും സീഫെര്‍ട്ടിന്റേയും പ്രകടനം മാറ്റി നിര്‍ത്തിയാല്‍ കീവീസ് നിരയില്‍ മറ്റാര്‍ക്കും കാര്യമായ സംഭാവന ചെയ്യാനായില്ല. ഗുപ്ടില്‍ 20 പന്തില്‍ 33 റണ്‍സെടുത്തപ്പോള്‍ സീഫെര്‍ട്ട് 26 പന്തില്‍ 33 റണ്‍സ് നേടി. കോളിന്‍ മന്റോ 26ഉം നായകന്‍ കെയ്ന്‍ വില്യംസണ്‍ 14ഉം ഗ്രാന്‍ഡ്‌ഹോം 3ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ റോസ് ടെയ്‌ലര്‍(24 പന്തില്‍ 18) ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ വിയര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.















