പൊക്കെഫ്സ്ട്രൂം: അണ്ടർ 19 ലോകകപ്പിൽ കിവീസിന് പിന്നാലെ കങ്കാരുക്കളെയും കീഴടക്കി ടീം ഇന്ത്യ സെമിയിൽ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ 74 റണ്‍സിനാണ് ഇന്ത്യ ഓസ്ട്രേലിയയെ തകർത്തത്. അവസാന 10 റൺസ് എടുക്കുന്നതിനിടയിൽ 5 ഓസിസ് വിക്കറ്റുകളാണ് ഇന്ത്യ നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. യശസ്വി ജയ്സ്വാള്‍, അഥര്‍വ്വ അന്‍കൊലേക്കര്‍ എന്നിവരുടെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് ഭേതപ്പെട്ട സ്കോർ സമ്മാനിച്ചത്. യശസ്വി 62 റൺസെടുത്ത് പുറത്തായപ്പോൾ അന്‍കൊലേക്കര്‍ 55 റൺസുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസിസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ബാറ്റ്സ്മാൻമാർ ഒന്നിനുപിറകെ ഒന്നായി കൂടാരം കയറിപ്പോൾ മറുവശത്ത് ഓപ്പണറായിറങ്ങിയ സാം ഫാനിംഗ് പിടിച്ചു നിന്നു. അഞ്ചാം വിക്കറ്റിൽ പാട്രിക്ക് റോയുമായും ആറാം വിക്കറ്റിൽ ലിയാം സ്കോട്ടുമായും ചേർന്ന് ഫാനിംഗ് രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും അത് ഫലം കണ്ടില്ല. ആറാമനായി ലിയാം സ്കോട്ട് പുറത്തായതിന് ശേഷം ഓസിസ് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു.
അവസാന 10 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. 40 ഓവറിൽ അഞ്ചു വിക്കറ്റിന് 149 എന്ന നിലയിൽ നിന്ന് 43.3 ഓവറിൽ 159 എല്ലാവരും പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി കാർത്തി ത്യാഗി നാല് വിക്കറ്റും ആകാശ് സിംഗ് മൂന്ന് വിക്കറ്റും അഥര്‍വ്വ അന്‍കൊലേക്കര്‍ ഒറു വിക്കറ്റും വീഴ്ത്തി. കാർത്തി ത്യാഗിയാണ് കളിയിലെ താരം.