ഹാമില്ട്ടണ്: ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച നടക്കാനിരിക്കെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് രണ്ട് റെക്കോര്‍ഡുകള്‍. 25 റണ്‍സ് നേടാനായാല്‍ മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോര്‍ഡ് കോഹ്ലി സ്വന്തമാക്കും. ഇതോടെ ട്വന്റി20യില്‍ കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡാണ് കോഹ്ലിയെ കാത്തിരിക്കുന്നത്.
നിലവില്‍ അന്താരാഷ്ട്ര ട്വൻ്റി20യില്‍ ഏറ്റവുമധികം റണ്‍സെടുത്ത നായകന്മാരുടെ പട്ടികയില്‍ കോഹ്ലി നാലാം സ്ഥാനത്താണ്. 1,273 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലാന്‍ഡ് നായകന് കെയ്ന്‍ വില്ല്യംസണ് 1,148 റണ്‍സുമായി രണ്ടാം സ്ഥാനത്തും 1,112 റണ്‍സ് നേടിയ ധോണി മൂന്നാം സ്ഥാനത്തുമാണ്.
ധോണിയുടെ നേട്ടത്തെ മറികടക്കുന്നതിനൊപ്പം കുട്ടിക്ക്രിക്കറ്റില്‍ ഏറ്റവും അധികം അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ നായകനെന്ന റെക്കോര്‍ഡും കോഹ്ലിക്കു മുന്നിലുണ്ട്.
നിലവില്‍ 8 അര്‍ദ്ധ സെഞ്ച്വറികള്‍ വീതം നേടിയ ഡുപ്ലെസി, വില്ല്യംസണ് എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് കോഹ്ലി.