ഹാമില്‍ട്ടണ്‍: ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ന്യൂസിലന്‍ഡിന് 180 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 89 റണ്‍സ് കുട്ടിച്ചേര്‍ത്തെങ്കിലും പിന്നീട് ക്രീസിലെത്തിയ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയാതിരുന്നതാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടക്കാതിരിക്കാന്‍ കാരണം. നിശ്ചിത 20 ഓവറിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എടുത്തു.
രോഹിത് ശര്‍മ്മ 40 പന്തില്‍ 6 ബൗണ്ടറികളുടേയും 3 സിക്‌സറുകളടേയും അകമ്പടിയോടെ 65 റണ്‍സ് നേടി. രാഹുല്‍ 19 പന്തില്‍ 27 റണ്‍സെടുത്തു. മൂന്നാമനായെത്തിയ ശിവം ദുബെക്ക് (3) അവസരം മുതലാക്കാനായില്ല. നായകന്‍ വിരാട് കോഹ്‌ലി 27 പന്തില്‍ 38 റണ്‍സെടുത്തു. മനീഷ് പാണ്ഡെ 6 പന്തില്‍ 14ഉം രവീന്ദ്ര ജഡേജ 5 പന്തില്‍ 10 റണ്‍സും നേടി പുറത്താകാതെ നിന്നു.
ന്യൂസിലന്‍ഡിനായി ഹാമിഷ് 4 ഓവറില്‍ 54 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്‌ത്തി. മിച്ചല്‍ സാന്റ്‌നര്‍, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.