ഹാമിൽട്ടൻ: നിർണായക ഘട്ടത്തിൽ മുഹമ്മദ് ഷമി ഇന്ത്യയുടെ രക്ഷകനായെത്തി. ഇന്ത്യ ന്യൂസിലൻഡ് പരമ്പരയിലെ മൂന്നാമത്തെ ട്വന്റി20 സമനിലയിൽ. തുടർന്ന് നടന്ന സൂപ്പർ ഓവറിൽ ഇന്ത്യ ജയം സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിനും 179 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിയാണ് മത്സരം ഇന്ത്യയ്‌ക്ക് അനുകൂലമാക്കിയത്.
അവസാന ഓവറിൽ 9 റൺസായിരുന്നു കിവീസിന് ജയിക്കാൻ ആവശ്യമായിരുന്നത്. ആദ്യ പന്ത് സിക്സർ പറത്തിയെങ്കിലും. പിന്നീട് രണ്ട് റൺസ് മാത്രമാണ് ഷമി വിട്ടുനൽകിയത്. ഒപ്പം രണ്ട് നിർണായക വിക്കറ്റുകളും ഷമി സ്വന്തമാക്കി.
സൂപ്പർ ഓവറിലാണ് ഇന്ത്യ ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഉയർത്തിയ 17 റൺസ് രാഹുലും രോഹിതും ചേർന്ന് അനായാസം മറികടക്കുകയായിരുന്നു. രോഹിത് രണ്ട് സിക്സ് അടക്കം നാല് പന്തിൽ 15 റൺസാണ് നേടിയത്. രാഹുൽ രണ്ട് പന്തിൽ നിന്ന് 5 റൺസും നേടി.
നേരത്തെ ഇന്ത്യ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിനായി നായകൻ കെയ്ൻ വില്യംസൺ അർദ്ധ സെഞ്ച്വറി നേടി. 48 പന്തിൽ 95 റൺസ് നേടിയ വില്യംസൺ പുറത്തായതാണ് മത്സരത്തിൽ നിർണായകമായത്. ഇന്ത്യയ്‌ക്ക് വേണ്ടി ഷമിയും ഷാർദ്ദൂൽ താക്കൂറും രണ്ട് വിക്കറ്റ് വീതവും ചാഹലും ജഡേജയും ഓരോ വിക്കറ്റും വീഴ്‌ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രോഹിത് ശർമ്മയുടെ അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് മികച്ച സ്കോർ പടുത്തുയർത്തിയത്. രോഹിത് 40 പന്തിൽ 65 റൺസും കോഹ് ലി 27 പന്തിൽ 38 റൺസും രാഹുൽ 19 പന്തിൽ 27 റൺസുമെടുത്തു. 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 179 റൺസെടുത്തത്.