ഹാമിൽട്ടൺ: മൂന്നാം ട്വന്റി 20യിൽ സൂപ്പർ ഓവറിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കിയതോടെ ഇനി നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങൾ പരീക്ഷണങ്ങളുടേത് കൂടിയാകുമെന്നുറപ്പ്. അന്തിമ ഇലവനിൽ ഉൾപ്പെടാതിരുന്ന മലയാളി താരം സഞ്ജു സാംസണും മികച്ച ഫോമിലുള്ള പേസർ നവദീപ് സെയ്നിയ്ക്കും അടുത്ത മത്സരങ്ങളിൽ ഇടംപിടിയ്ക്കാനായേക്കും.
ഇക്കാര്യം ഇന്നത്തെ മത്സരത്തിന് ശേഷം നായകൻ വിരാട് കോഹ് ലി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കഴിവുള്ള താരങ്ങൾ ബെഞ്ചിലുണ്ടെന്നും അടുത്ത മത്സരങ്ങളിൽ അവസരം നൽകിയേക്കുമെന്ന സൂചനയും കോഹ് ലി നൽകിയിരുന്നു. ലോകകപ്പ് ഈ വർഷം നടക്കുന്നതിനാൽ ഇപ്പോൾ പരീക്ഷണങ്ങൾ നടത്താൻ മികച്ച അവസരമായാണ് മാനേജ്മെന്റ് കാണുന്നത്.
ജസ്പ്രീത് ബൂമ്രയെയോ മുഹമ്മദ് ഷമിയെയോ ഒഴിവാക്കി പകരം സെയ്നിയ്ക്ക് അവസരം നൽകാനാണ് സാധ്യത. ഓപ്പണർ രോഹിത് ശർമ്മയ്ക്ക് വിശ്രമമനുവദിച്ചാൽ സഞ്ജു വി സാസണെ ഓപ്പണറായി പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്. ഇതിന് പുറമെ കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവർക്കും വരുന്ന മത്സരങ്ങളിൽ അവസരം ലഭിച്ചേക്കും. പരിക്കിനെ തുടർന്ന് കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാതിരുന്ന വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെയും അടുത്ത കളികളിൽ ടീമിൽ ഉൾപ്പെടുത്തിയേക്കും.