ഓക്ക് ലൻഡ്: ട്വന്റി20 പരമ്പരയിൽ ദയനീയമായി തോറ്റതിന് കിവീസ് പകരം വീട്ടി. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ന്യൂസിലൻഡ് ജയം സ്വന്തമാക്കി. 22 റൺസിനാണ് കിവീസിന്റം ജയം. രവീന്ദ്ര ജഡേജയും ശ്രേയസ് അയ്യരും മാത്രമാണ് ഇന്ത്യൻ നിരയിൽ ചെറുത്തുനിന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലൻഡിന്റെ തുടക്കം പതിയെയായിരുന്നു. ഗുപ്റ്റിലും നിക്കോളാസും ചേർന്ന് സ്കോർ പതിയെ ഉയർത്തി. ഗുപ്റ്റിൽ 75 റൺസെടുത്താണ് പുറത്തായത്. മധ്യനിര തകർന്നപ്പോൾ ടെയ് ലർ രക്ഷകനായെത്തി. 73 റൺസുമായി ടെയ് ലർ പുറത്താകാതെ നിന്നതോടെ കിവീസ് സ്കോർ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 273 ആയി.
274 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്‌ക്ക് തുടക്കത്തിലേ കണക്കു കൂട്ടലുകൾ തെറ്റി. ഓപ്പണർമാരെ ആദ്യം തന്നെ നഷ്ടമായി. നായകൻ വിരാട് കോഹ് ലിയും നിറംമങ്ങി. നാലാം നമ്പറിലെ വിശ്വസ്തൻ ശ്രേയസ് അയ്യരാണ് മധ്യനിരയിൽ പൊരുതിയത്. ശ്രേയസ് 52 റൺസെടുത്ത് മടങ്ങി.
മധ്യനിര ചീട്ടുകൊട്ടാരം പോലെ തകർന്നതോടെ ഒരറ്റത്ത് ഉറച്ചു നിന്നു രവീന്ദ്ര ജഡേജ. വാലറ്റത്തെ കൂട്ടുപിടിച്ച് ജഡേജ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ടീമിനെ വിജയ തീരത്തെത്തിക്കാനായില്ല. നവ്ദീപ് സെയ്നി 45 റൺസുമായി ജഡേജയ്‌ക്ക് മികച്ച പിന്തുണ നൽകി. 55 റൺസെടുത്ത് പത്താമനായി ജഡേജ ക്രീസ് വിട്ടതോടെ ഇന്ത്യ 22 റൺസിന് പരാജയപ്പെട്ടു.















