ലണ്ടന്‍: കൊറോണ വൈറസ് ബാധയെ നേരിടാൻ സഹായഹസ്തമൊരുക്കി ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറും. ധനസമാഹരണത്തിനായി ലോകകപ്പ് ഫൈനലില്‍ താൻ ധരിച്ച ജെഴ്സി താരം ലേലത്തിന് വച്ചു. ട്വിറ്ററിലൂടെയാണ് ജെഴ്‌സി ലേലത്തിനു വച്ചതായി ബട്‌ലര്‍ ലോകത്തെ അറിയിച്ചത്. ലഭിക്കകുന്ന പണം റോയല്‍ ബ്രോംറ്റണ്‍, ഹാര്‍ഫീല്‍ഡ് തുടങ്ങിയ ആശുപത്രികളുടെ ചാരിറ്റിയിലേക്ക് സംഭാവന ചെയ്യാനാണ് തീരുമാനം. ചരിത്ര നിമിഷത്തിന് സാക്ഷിയായ തന്റെ ജെഴ്‌സിക്ക് ലേലത്തില്‍ വന്‍ തുക തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബട്‌ലര്‍.
നിങ്ങളെല്ലാവരും സുരക്ഷിതരാണെന്നും വീട്ടില്‍ തന്നെ കഴിയുകയാണെന്നും പ്രതീക്ഷിക്കുന്നു. ആശുപത്രികള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരെല്ലാം വലിയ കാര്യമാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. നമ്മുടെയെല്ലാം പിന്തുണ അവര്‍ക്കു ആവശ്യമുണ്ട്. റോയല്‍ ബ്രോംറ്റണ്‍, ഹാര്‍ഫീല്‍ഡ് തുടങ്ങിയ ആശുപത്രികളുടെ ചാരിറ്റിയിലേക്കു സംഭാവന ചെയ്യുന്നതിനായി ലോകകപ്പ് ഫൈനല്‍ ജഴ്‌സി ലേലത്തിനു വയ്‌ക്കുകയാണ്. കൊവിഡ്-19 ബാധിച്ചവരെ രക്ഷിക്കുന്നതിനായി ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ സമാഹരിക്കുന്നതിനു വേണ്ടി ഈ ആശുപത്രികള്‍ എല്ലാവരോടും ധനസഹായം അഭ്യര്‍ഥിച്ചിരുന്നുവെന്നും വീഡിയോക്കൊപ്പം ബട്‌ലര്‍ ട്വീറ്റ് ചെയ്തു.
ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് വേണ്ടി കളിച്ച താരങ്ങളുടെയെല്ലാം ഒപ്പോടുകൂടിയായിരിക്കും ജെഴ്സി ലേലത്തിന് വെക്കുക. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയായിരുന്നു ഇംഗ്ലണ്ട് തങ്ങളുടെ കന്നി ലോകകിരീടം സ്വന്തമാക്കിയത്.