ഓഫ് സ്റ്റമ്പ് ലൈനിൽ അല്പം ഓവർ പിച്ചായിരുന്നു നുവാൻ കുലശേഖരയുടെ പന്ത് . പിച്ച് ചെയ്തതിനു ശേഷം സ്വിംഗ്ചെയ്ത് പുറത്തേക്ക് . ഇടതു കാൽ അല്പം ലെഗ് സൈഡിലേക്ക് നീക്കി വച്ച് മഹേന്ദ്രസിംഗ് ധോണിയുടെ സ്റ്റാൻഡ് ആൻഡ്ഡെലിവർ സ്റ്റൈൽ ലോഫ്റ്റഡ് ഷോട്ട് . ഇംഗ്ളീഷ് വില്ലോയുടെ ഇമ്പമാർന്ന ശബ്ദം..
പന്ത് ലോംഗോൺ വഴി ഗ്യാലറിയിലേക്ക്
28 വർഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യൻ ടീം ലോക ക്രിക്കറ്റിന്റെ നെറുകയിൽ . ലോർഡ്സിൽ കപിലിന്റെചെകുത്താന്മാർ ആകാശത്തേക്കുയർത്തിയ പ്രുഡൻഷ്യൽ കപ്പിനു ശേഷം ഇന്ത്യക്ക് വീണ്ടും ചരിത്രനേട്ടം.
2007 ലെ ലോകകപ്പിൽ ബംഗ്ളാദേശിനോടേറ്റ തോൽവിക്ക് മധുരപ്രതികാരം ചെയ്ത് തുടക്കം . രണ്ടാമത്ത് മത്സരത്തിൽഇംഗ്ളണ്ടിനോട് ടൈ . ദുർബലരായ അയർലണ്ടിനെ അഞ്ച് വിക്കറ്റുകൾക്ക് തോൽപ്പിച്ചെങ്കിലും ബാറ്റിംഗ് നിരയിലെപോരായ്മ മുഴച്ചു നിന്നു. വിജയിച്ചെങ്കിലും നെതർലൻഡിനെതിരേയും പ്രകടനം ആശാവഹമായിരുന്നില്ല.
ദക്ഷിണാഫ്രിക്കക്കെതിരെ സച്ചിന്റെ സെഞ്ച്വറിയോടെ തുടക്കം ഗംഭീരമായെങ്കിലും സ്ളോഗ് ഓവറിൽ റൺസ് അടീച്ചുകയറ്റാൻ കഴിയാത്തത് തിരിച്ചടിയായി. അവസാന ഓവറിൽ ആശിഷ് നെഹ്ര റോബിൻ പീറ്റേഴ്സണിന്റെ വെടിക്കെട്ടിനുമുന്നിൽ മുട്ടുകുത്തിയപ്പോൾ ഇന്ത്യ ടൂർണമെന്റിൽ ആദ്യമായി തോൽവിയറിഞ്ഞു . ദക്ഷിണാഫ്രിക്കക്ക് മൂന്നു വിക്കറ്റ്ജയം.
ധോണിയുടെ നീലപ്പട കപ്പടിക്കാൻ വേണ്ടി കളിച്ചു തുടങ്ങിയത് അവിടെ നിന്നായിരുന്നു .യുവരാജിന്റെ സെഞ്ച്വറിക്ക്പിന്നാലെ ബൗളർമാരും ഫോമിലെത്തിയതോടെ വെസ്റ്റിൻഡീസിനെ തകർത്തത് 80 റൺസിന്.ആധികാരിക ജയവുമായിക്വാർട്ടറിലേക്ക് . ക്വാർട്ടറിൽ എതിരാളികൾ തുടർച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടെത്തിയ ആസ്ട്രേലിയ . ഇന്ത്യക്ക്തീർക്കാനുള്ളത് 2003 ഫൈനലിലെ കണക്ക്.
അഹമ്മദാബാദ് സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ ടോസ് നേടിയ റിക്കി പോണ്ടിംഗ് ആദ്യം ബാറ്റിംഗ് തന്നെതെരഞ്ഞെടുത്തു .2003 ൽ ഡാമിയൻ മാർട്ടിനൊപ്പം കളിച്ച സ്വപ്നസമാനമായ ഇന്നിംസായിരിക്കണം പോണ്ടിംഗിന്റെമനസ്സിൽ ഉണ്ടായിരുന്നത്. എന്നാൽ കണിശതയോടെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ സെഞ്ച്വറി നേടിയപോണ്ടിംഗിനും അർദ്ധ സെഞ്ച്വറി നേടിയ ഹഡിനും മാത്രമേ പിടിച്ചു നിൽക്കാൻ കഴിഞ്ഞുള്ളൂ.
261 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് മുൻ നിര താരങ്ങളുടെ പ്രകടനം തുണയായി . സച്ചിനും ഗാംഭീറുംയുവരാജും അർദ്ധ സെഞ്ച്വറി നേടി. സുരേഷ് റെയ്നയുടെ തകർപ്പൻ ബാറ്റിംഗ് വിജയം അനായാസമാക്കി. ഇന്ത്യ കണക്ക്തീർത്തത് അഞ്ചു വിക്കറ്റിന്.
മാർച്ച് 30 നായിരുന്നു ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികളെ കിടിലം കൊള്ളിച്ച സെമിഫൈനൽ . പരമ്പരാഗതവൈരികളായ ഇന്ത്യയും പാകിസ്ഥാനും മോഹാലിയിൽ നേർക്കു നേർ .
ടോസ് നേടിയ ക്യാപ്ടൻ ധോണി ബാറ്റിംഗ് തെരഞ്ഞെടുത്തു. സേവാഗും സച്ചിനും ചേർന്ന് നൽകിയത് ഉജ്ജ്വല തുടക്കം.ഉമർ ഗുല്ലെറിഞ്ഞ മൂന്നാം ഓവറിൽ സേവാഗിന്റെ ബാറ്റിൽ നിന്ന് പറന്നത് അഞ്ച് ബൗണ്ടറികൾ . ആറാമത്തെ ഓവറിൽ38 റൺസെടുത്ത സെവാഗ് വീണതോടെ സ്കോറിംഗ് വേഗം കുറഞ്ഞു .
പാക് ഫീൽഡർമാർ ക്യാച്ചും റണ്ണൗട്ടുകളും നഷ്ടമാക്കിയതോടെ ജീവൻ ലഭിച്ച മാസ്റ്റർ ബ്ളാസ്റ്റർ ഭേദപ്പെട്ട സ്കോർഇന്ത്യക്ക് സമ്മാനിച്ചു. പാകിസ്ഥാന് ജയിക്കാൻ വേണ്ടത് 261 റൺസ്.
കമ്രാൻ അക്മലും മൊഹമ്മദ് ഹഫീസും നല്ല തുടക്കം സമ്മാനിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തിഇന്ത്യ സമ്മർദ്ദം സൃഷ്ടിച്ചു കൊണ്ടിരുന്നു. അപകടകാരിയായ ഉമർ അക്മലിനെ ഹർഭജൻ ക്ളീൻ ബൗൾഡ് ചെയ്തത്മനോഹരമായ കാഴ്ചയായിരുന്നു.
2007 ലെ ടി ട്വെന്റി ലോകകപ്പിലെ പ്രകടനം ആവർത്തിക്കാൻ മിസ്ബ ഉൾ ഹഖ് ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർപിടിച്ചു കെട്ടി . അവസാന ഓവറിലെ അഞ്ചാമത്തെ പന്തിൽ ഹതാശനായി മിസ്ബയും കീഴടങ്ങിയതോടെ 29 റൺസിന്ഇന്ത്യ വിജയിച്ചു.
8 വർഷം മുൻപ് ഇതുപോലൊരു ഏപ്രിൽ രണ്ടിനായിരുന്നു ഫൈനൽ .
മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഭാരത് ആർമി അലമാലകൾ തീർത്തു . ന്യൂസിലൻഡിനെ കീഴടക്കിയെത്തിയ ശ്രീലങ്കഫൈനലിലെ ശക്തരായ എതിരാളികളാകുമെന്ന് ഉറപ്പായിരുന്നു . ക്യാപ്ടൻ ധോണിയുടെ ഫോമില്ലായ്മ ഇന്ത്യയെആശങ്കപ്പെടുത്തിയപ്പോൾ മുത്തയ്യ മുരളീധരൻ നേതൃത്വം നൽകുന്ന സ്പിൻ ഡിപ്പാർട്ട്മെന്റിലായിരുന്നു ശ്രീലങ്കയുടെപ്രതീക്ഷ .
ടോസ് നേടിയ ശ്രീലങ്ക ബാറ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ആരാധകരുടെ മനസ്സിൽ വീണ്ടുമെത്തി 2003 ലെ ഫൈനൽ . എന്നാൽ അവസരത്തിനൊത്തുയർന്ന ഇന്ത്യൻ ബൗളർമാർ ശ്രീലങ്കയെ കൂറ്റൻ സ്കോറിലെത്താതെ പിടിച്ചു കെട്ടി . പാർട്ട്ണർഷിപ്പുകൾ അപകടകരമാകുന്നതിനു മുൻപ് പൊളിക്കാൻ കഴിഞ്ഞത് നേട്ടമായി.
ജയവർദ്ധനെയുടെ ക്ളാസിക് ഇന്നിംഗ്സായിരുന്നു ശ്രീലങ്കൻ ബാറ്റിംഗിന്റെ സവിശേഷത. സംഗക്കാരയേയുംകുലശേഖരയേയും കൂട്ടുപിടിച്ച് ജയവർദ്ധനെ സ്കോർബോർഡ് ചലിപ്പിച്ചു. സഹീർ ഖാന്റെ അവസാന പന്ത് ഡീപ്സ്ക്വയർ ലെഗ്ഗിലേക്ക് തൂക്കിയടിച്ച് സിക്സർ പറത്തി തിസാര പെരേരെ ക്രീസ് വിടുമ്പോൾ ചുണ്ടിൽ ഒരു ചെറു ചിരിഉണ്ടായിരുന്നു. ജയവർദ്ധനെയാകട്ടെ കളി ജയിച്ചതു പോലെ തിസാരെയെ ആശ്ളേഷിക്കുകയും ചെയ്തു.
ലോകകപ്പ് ഫൈനലിൽ 275 റൺസ് അപ്രാപ്യമല്ലെങ്കിലും അത്ര എളുപ്പമല്ലെന്നറിയാവുന്ന ശ്രീലങ്കൻ താരങ്ങൾ അപ്പോൾതന്നെ വിജയം മണത്തു തുടങ്ങിയിരുന്നു
ഇന്ത്യ ബാറ്റിംഗ് തുടങ്ങി ..
ആദ്യ ഓവറിലെ രണ്ടാം പന്ത് . മലിംഗയുടെ ഗുഡ് ലെംഗ്ത് ഡെലിവറിയിൽ ബാറ്റ് വെക്കാനാകാതെ സെവാഗ് .പന്ത്പാഡിൽ. അംബയറുടെ വിരൽ ആകാശം നോക്കി ഉയർന്നു . സെവാഗ് എൽബിഡബ്ള്യു. വാംഖഡെ നിശബ്ദമായി . ഒരുറൺസുപോലുമെടുക്കാനാകാതെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം.
നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറിയടിച്ച് ഗാംഭീർ വരവറിയിച്ചു . ഇന്ത്യൻ ചരിത്രനേട്ടത്തിന് ഊടും പാവും നൽകിയമനോഹരമായ ഇന്നിംഗ്സ് അവിടെ ആരംഭിച്ചു . താളം കണ്ടെത്തിയ സച്ചിനും ഗാംഭീറും ഇന്ത്യയെ മുന്നോട്ടുനയിക്കുന്നതിനിടെയാണ് മലിംഗയുടെ ഗുഡ് ലെംഗ്ത് ബോൾ . ഓഫ്സ്റ്റമ്പിനു പുറത്തേക്ക് ബാറ്റു വച്ച സച്ചിനു പിഴച്ചു ..
ക്രിക്കറ്റ് ലോകകപ്പിലെ സച്ചിൻ നേരിട്ട അവസാന പന്തായി അതു മാറുകയായിരുന്നു . ഇനിയൊരിക്കലും മാസ്റ്റർബ്ളാസ്റ്ററിന്റെ സ്വതസിദ്ധവും വന്യവുമായ സ്ട്രോക്ക് പ്ളേ ലോകകപ്പിനെ പുളകം കൊള്ളിക്കില്ലെന്ന തിരിച്ചറിവിൽവാംഖഡെയിലെ ലക്ഷങ്ങൾ നിശ്ശബ്ദരായി .
ഇന്ത്യ തോൽവിയിലേക്കോ ?
യുവ താരം വിരാട് കോലിയായിരുന്നു ഗാംഭീറിനു കൂട്ട് . ഒരറ്റത്ത് കോലി പിടിച്ചു നിന്നപ്പോൾ മനോഹരമായ കളിയിലൂടെഗാംഭീർ ഇന്ത്യയെ മുന്നോട്ടു കൊണ്ടു പോയി . ഇരുപത്തിരണ്ടാം ഓവറിൽ കോലി വീണു . സ്വന്തം ബൗളിംഗിൽ ദിൽഷൻഉജ്ജ്വലമായ ഒരു ക്യാച്ചിലൂടെ കോലിയെ പുറത്താക്കി . സ്കോർ മൂന്ന് വിക്കറ്റിന് 114
സൂരജ് രാണ്ഡീവും ദിൽഷനും മുരളീധരനുമടങ്ങുന്ന സ്പിൻ നിരയെ കൈകാര്യം ചെയ്യാൻ അടുത്ത ബാറ്റ്സ്മാനായയുവരാജിനു കഴിയുമോ എന്ന ചോദ്യം ഇന്ത്യൻ ആരാധകരെ ആശങ്കയിലാഴ്‌ത്തി.
പവലിയനിൽ നിന്ന് ഇറങ്ങി വന്നത് പക്ഷേ യുവരാജായിരുന്നില്ല . റാഞ്ചിയിലെ മൈതാനങ്ങളിൽ തുകൽ പന്തുകൾഗ്രൗണ്ടിനു പുറത്തേക്ക് പറത്തി ക്രിക്കറ്റ് ലോകത്തേക്കിറങ്ങിയ സാക്ഷാൽ മഹേന്ദ്രസിംഗ് ധോണിയെന്ന ഇന്ത്യൻക്യാപ്ടൻ വെല്ലുവിളി നേരിട്ട് ഏറ്റെടുക്കയായിരുന്നു. ഒരു പക്ഷേ കളിയുടെ ഗതി തന്നെ തിരുത്തിയ തീരുമാനം.
ഒരറ്റത്ത് ഗാംഭീർ അനായാസം റണ്ണെടുക്കുമ്പോഴും ധോണി ഫോമിലേക്കെത്താതെ സമ്മർദ്ദത്തിലായിരുന്നു . മുപ്പത്തൊന്നാമത്തെ ഓവറിൽ മുത്തയ്യ മുരളീധരന്റെ കറങ്ങിവന്ന പന്ത് ബാക്ക് ഫൂട്ടിൽ കവറിലേക്ക് ഷൂട്ട് ചെയ്ത് ധോണിആദ്യ ബൗണ്ടറി നേടി.
ഇന്ത്യ വിജയത്തിലേക്ക് സാവധാനം അടുത്തു. മനോഹരമായ ഫ്ളിക്ക് ഷോട്ടുകളിലൂടെയും ക്രീസിൽ നിന്നിറങ്ങി വന്ന്ഓൺസൈഡിലേക്ക് അനായാസം പായിച്ച ലോഫ്റ്റഡ് ഷോട്ടുകളിലൂടെയും ഗാംഭീർ കളം നിറഞ്ഞു കളിച്ചു . ഇരുവരുംഅർദ്ധ സെഞ്ചറി നേടി.
അനാവശ്യമായ ഷോട്ടിനു ശ്രമിച്ച് ഗാംഭീർ പുറത്തായി . നഷ്ടമായത് അർഹമായ സെഞ്ച്വറി . ക്രീസിൽ യുവരാജ് സിംഗ് . സമ്മർദ്ദത്തിനടിപ്പെട്ട് എപ്പോൾ വേണമെങ്കിലും കളി തിരിഞ്ഞേക്കാം.
നാൽപ്പത്തിനാലാം ഓവറിലെ ആദ്യ പന്ത് . ഓഫ്സ്റ്റമ്പിനു പുറത്ത് തിസാര പെരേരയുടെ ഷോർട്ട് പിച്ച് പഞ്ച് . ധോണിയുടെബാറ്റ് ചടുലമായ ഒരു അർദ്ധവൃത്തം ചമച്ചു . പന്ത് പോയിന്റിലൂടെ ഗ്യാലറിയിൽ .
ഇന്ത്യൻ വിജയമുറപ്പിച്ച നിർണായക ഷോട്ട് .
പിന്നീടെല്ലാം ചടങ്ങായി . പരാജയം ലങ്കൻ ബൗളർമാർക്ക് മേൽ പതിയെ പെയ്തിറങ്ങി . ഒടുവിൽ കുലശേഖരയുടെ പന്ത്ലോംഗോണിലേക്ക് ഇരുപത്തെട്ട് വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് പറന്നപ്പോൾ ചരിത്രം ധോണിപ്പടയ്‌ക്ക് മുന്നിൽവഴിമാറുകയായിരുന്നു.
ആരാധകരുടെ ആരവങ്ങൾക്കിടയിൽ മാസ്റ്റർ ബ്ളാസ്റ്ററെ തോളിലേറ്റി വിരാട് കോലിയും യൂസഫ് പത്താനും. വാംഖഡെഅവരുടെ ഹൃദയതാരത്തിന് അർഹമായ ആദരവ് നൽകി എഴുന്നേറ്റു നിന്നു. ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരുടെഅഭിനന്ദനം ഏറ്റുവാങ്ങി ടീം ഇന്ത്യ .കോഴക്കാലത്തിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ ഒരു രാജ്യംസ്വന്തം മണ്ണിൽ പോരാടി നേടിയ വിജയം .
ചക്ദേ ഇന്ത്യ !