മലപ്പുറം : സന്നദ്ധ പ്രവർത്തനത്തിന്റെ പേരിൽ മലപ്പുറം വേങ്ങര പുത്തനങ്ങാടിയിൽ ഹിന്ദു സംസ്കാരത്തെ അവഹേളിച്ചതായി പരാതി. തമിഴ് വിഭാഗക്കാർ താമസിക്കുന്ന സ്ഥലത്ത് ഭക്ഷ്യ ധാന്യങ്ങൾ നൽകിയ ശേഷം അവരുടെ പൂജയിൽ പങ്കെടുത്ത് അവഹേളനം നടത്തുകയും അതിന്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
ഇബ്രാഹിം പാറയിൽ വലിയോറ, സലാം വളപ്പിൽ വലിയോറ, നിസാമുദ്ദീൻ വലിയോറ, ഹമീദ് വലിയോറ എന്നിവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. അരി എത്തിച്ച് നൽകിയതിന് ശേഷം, ഇവരുടെ ആചാരങ്ങളെ കളിയാക്കുന്ന രീതിയിൽ ദൃശ്യങ്ങൾ ചിത്രീകരിച്ച് നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു.
ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വീഡിയോയിൽ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലാണ് ദൃശ്യങ്ങൾ. അരിയും ഭക്ഷ്യധാന്യങ്ങളും നൽകിയാൽ മറ്റുള്ളവരുടെ സംസ്കാരത്തെ അപമാനിക്കാൻ അവകാശമുണ്ടോ എന്ന ചോദ്യമാണുയരുന്നത്. വിഷയത്തിൽ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്ന് ബിജെപി വേങ്ങര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.