സിഡ്‌നി: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഏഴ് ബാറ്റ്സ്മാൻമാരെ തെരഞ്ഞെടുത്ത് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. താന്‍ നേരിട്ടതും ഒപ്പം കളിച്ചതുമായ ഏഴ് മികച്ച ബാറ്റ്‌സ്മാന്‍മാരെയാണ് ക്ലാർക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് ഇന്ത്യക്കാരുള്ള പട്ടികയില്‍ സ്വന്തം ടീമായ ഓസ്‌ട്രേലിയയില്‍ നിന്ന് ഒരാളെ മാത്രമേ അദ്ദേഹം തെരഞ്ഞെടുത്തിട്ടുള്ളു എന്നതാണ് ശ്രദ്ധേയം.
സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്‌ലിയുമാണ് ക്ലാർക്കിന്റെ പട്ടികയിലുള്ള ഇന്ത്യൻ താരങ്ങൾ. ദക്ഷിണാഫ്രിക്കയിൽ നിന്നും ജാക് കാലിസും എബി ഡിവില്യേഴ്സും പട്ടികയിലുണ്ട്. ഓസ്‌ട്രേലിയയിൽ നിന്നും റിക്കി പോണ്ടിംഗും വെസ്റ്റ് ഇൻഡീസിന്റെ ബ്രയാൻ ലാറയും ശ്രീലങ്കയുടെ കുമാർ സംഗക്കാരയും ക്ലാർക്കിന്റെ പട്ടികയിൽ ഇടം പിടിച്ചു.
ഏറ്റവും മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനാണ് സച്ചിനെന്നും അദ്ദേഹത്തെ പുറത്താക്കാന്‍ അത്രയും ബുദ്ധിമുട്ടാണെന്നും ക്ലാർക്ക് പറയുന്നു. സച്ചിൻ പിഴവ് വരുത്താനായി കാത്തിരുന്നിട്ടുണ്ടെന്നും സാങ്കേതികപരമായി അദ്ദേഹത്തിന് ഒരു കുറവുകളുമില്ലെന്നും ക്ലാർക്ക് പറഞ്ഞു.
ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ന് കളിക്കുന്ന ഏറ്റവും മികച്ച താരമെന്നാണ് ക്ലാർക്ക് കോഹ്‌ലിയെ വിശേഷിപ്പിച്ചത്. പരിമിത ഓവര്‍ ക്രിക്കറ്റിലും ടെസ്റ്റിലും അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ അമൂല്യമാണ്. സെഞ്ച്വറി നേടുക എന്നതാണ് സച്ചിനും കോഹ്‌ലിയും തമ്മിലുള്ള സാമ്യമെന്നും ക്ലാർക്ക് പറഞ്ഞു.
കരിയറിലുടനീളം തനിക്കേറ്റവും ഇഷ്ടപ്പെട്ട ബാറ്റ്‌സ്മാനാണ് ലാറയെന്നും സ്പിന്നര്‍മാര്‍ക്കും പേസര്‍മാര്‍ക്കുമെതിരെ അദ്ദേഹം കളിച്ച രീതി അസൂയാവഹമാണെന്നും പറഞ്ഞ ക്ലാർക്ക് ഏറ്റവും മികച്ച ഓസീസ് ബാറ്റ്സ്മാനായി റിക്കി പോണ്ടിംഗിനെയാണ് തെരഞ്ഞെടുത്തത്.
യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍. ഏത് ബാറ്റിംഗ് ഓര്‍ഡറിലും ഇറക്കാം. ഗ്രൗണ്ടിന്റെ ഏത് മൂലയില്‍ നിന്നും റണ്‍സ് കണ്ടെത്തും എന്നീ വിശേഷണങ്ങളാണ് ക്ലാർക്ക് എബി ഡിവില്യേഴ്‌സിന് നൽകിയത്. ഏറ്റവും മികച്ച ഔള്‍റൗണ്ടർ, അസാധാരണ കളിക്കാരൻ എന്നിങ്ങനെയാണ് ജാക് കാലിസിനെ ക്ലാർക്ക് പുകഴ്‌ത്തിയത്. ‘പ്രതിഭാസവും ജെന്റിൽമാനുമായ’ കുമാർ സംഗക്കാരായാണ് ക്ലാർക്കിന്റെ പട്ടികയിലുള്ള മറ്റൊരു കളിക്കാരൻ.















