ന്യൂഡൽഹി : ഇന്ത്യൻ സർക്കാരിന്റെ ആവശ്യമനുസരിച്ച് 22 തീവ്രവാദി നേതാക്കളെ മ്യാന്മർ കൈമാറി. കാലങ്ങളായി ഇന്ത്യ അന്വേഷിച്ചിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയുടെ നേതാക്കളെയാണ് മ്യാന്മർ കൈമാറിയത്. എൻ.എഫ്.ഡി.ബി ആഭ്യന്തര സെക്രട്ടറിയെന്ന് അറിയപ്പെടുന്ന രജെൻ ഡെയ്മറിയും ഈ സംഘത്തിൽ ഉൾപ്പെടുന്നു.
1600 കിലോമീറ്റർ വരുന്ന ഇന്ത്യ – മ്യാന്മർ അതിർത്തിയിലെ കൊടും വനത്തിലാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ പരിശീലന ക്യാമ്പുകൾ നടത്തുന്നത്. ഇന്ത്യൻ സൈന്യത്തെ ആക്രമിച്ചതിനു ശേഷം മ്യാന്മർ അതിർത്തിയിലെ വനത്തിലെക്ക് മടങ്ങുകയായിരുന്നു ഇവരുടെ പതിവ്. മോദി സർക്കാർ അധികാരമേറ്റതിനു ശേഷം മ്യാന്മറുമായുള്ള ബന്ധങ്ങൾ ശക്തമായിരുന്നു. ഇതെ തുടർന്ന് അതിർത്തിയിൽ സൈനിക നീക്കങ്ങൾക്കുള്ള പിന്തുണ ഇന്ത്യക്ക് മ്യാന്മർ നൽകിയിരുന്നു. ഇതേ തുടർന്നാണ് 2015 ൽ ഇന്ത്യയുടെ കമാൻഡോകൾ അതിർത്തിയിൽ ആക്രമണം നടത്തി ഭീകര ക്യാമ്പുകൾ തകർത്തത്.
ഇന്ത്യ കൃത്യമായ വിവരം നൽകിയതിനെ തുടർന്ന് മ്യാന്മർ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഇവർ വലയിലായത്. മണിപ്പൂരിലും അസമിലും തീവ്രവാദ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യ അന്വേഷിക്കുന്ന കൊടും തീവ്രവാദികളാണ് ഇവർ. നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ ഇന്ത്യ – മ്യാന്മർ ബന്ധം ശക്തമായതിന്റെ സൂചനയാണ് തീവ്രവാദികളുടെ കൈമാറ്റമെന്ന് കരുതപ്പെടുന്നു. ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും മ്യാൻമർ മിലിട്ടറി കമാൻഡർ ഇൻ ചീഫ് മിൻ ഓംഗ് ഹയാംഗും സംയുക്തമായി പ്രവർത്തിച്ചാണ് തീവ്രവാദികളെ പിടികൂടിയതും ഇന്ത്യക്ക് കൈമാറിയതും.