ചെന്നൈ : ഇന്ത്യൻ വ്യോമസെനയുടെ പതിനെട്ടാം സ്ക്വാഡ്രൻ പുന:സംഘടിപ്പിച്ചു. ഇന്ത്യൻ നിർമ്മിത തേജസ്സ് പോർവിമാനങ്ങളാണ് ഇനി പതിനെട്ടാം നമ്പർ സ്ക്വാഡ്രനു കരുത്തുപകരുന്നത്. വ്യോമസെന മേധാവി ആർ.കെ.എസ് ബധൂരിയ തേജസ് വിമാനം പറത്തിയാണ് സ്ക്വാഡ്രൻ 18 ലേക്ക് ഇന്ത്യയുടെ പുതുതലമുറ പോർ വിമാനത്തെ സ്വാഗതം ചെയ്തത്.വ്യോമസേനയുടെ ചുളൂർ താവളത്തിലായിരുന്നു ചടങ്ങ്. 1965 ൽ രൂപം കൊണ്ട പതിനെട്ടാം സ്ക്വാഡ്രൻ ഫ്ലൈയിംഗ് ബുള്ളറ്റ്സ് എന്നായിരുന്നു അറിയപ്പെട്ടത്. നേരത്തെ മിഗ് 27 വിമാനങ്ങളായിരുന്നു സ്ക്വാഡ്രൻ 18 ൽ ഉണ്ടായിരുന്നത്. മിഗ് 27 വിരമിച്ചതോടെയാണ് തേജസ്സ് ഈ സ്ക്വാഡ്രനിലെ അംഗമായത്.
ഇന്ത്യൻ വ്യോമസേനയുടെ രണ്ടാമത്തെ തേജസ് സ്ക്വാഡ്രനാണിത്. നാൽപ്പത്തഞ്ചാം സ്ക്വാഡ്രനും തേജസ്സിന്റെതാണ്. 1971 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ കരുത്ത് തെളിയിച്ച സ്ക്വാഡ്രനാണ് പതിനെട്ടാം സ്ക്വാഡ്രൻ. ഭാരം കുറഞ്ഞ സൂപ്പർസോണിക് വിമാനമായ തേജസ് വ്യോമസേനയുടെ അഭിമാന സ്ക്വാഡ്രന്റെ ഭാഗമാകുന്നതോടെ ഇന്ത്യയുടെ ആകാശക്കരുത്ത് എതിരാളികളെ ആശങ്കപ്പെടുത്തുന്ന വിധത്തിൽ വർദ്ധിക്കുകയാണ്. റഫേൽ കൂടിയെത്തുന്നതോടെ ആകാശത്ത് അജയ്യമായ ശക്തിയായി ഇന്ത്യ മാറും.