ന്യൂഡല്‍ഹി : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയിലെ മുജ്പൂര്‍ ചൗക്കില്‍ നടന്ന കലാപത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി പോലീസ്. സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കലാപത്തിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത ഷാരൂക് പത്താനും മറ്റ് നാല് പേര്‍ക്കും എതിരെയാണ് ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
മുജ്പൂര്‍ ചൗക്കില്‍ നടന്ന അക്രമ സംഭവങ്ങള്‍ ആസൂത്രിതമായിരുന്നു എന്ന് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. അഞ്ച് പ്രതികളും ചേര്‍ന്ന് ഗൂഢാലോചന നടപ്പിലാക്കുകയായിരുന്നു. പ്രദേശത്ത് വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും കുറ്റപത്രത്തില്‍ പോലീസ് വ്യക്തമാക്കുന്നു.
ഫെബ്രുവരി 24 നാണ് മുജ്പൂര്‍ ചൗക്കില്‍ നടന്ന ആക്രമണങ്ങൾ തടയാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഷാരൂഖ് പത്താന്റ നേതൃത്വത്തിലുള്ള സംഘം വ്യാപക അക്രമം അഴിച്ചു വിട്ടത്. കലാപകാരികള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെട്രോള്‍ ബോംബ് എറിയുകയും , വെടിയുതിര്‍ക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഷാരൂഖ് പത്താന് വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഷാരൂഖിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ഷാരൂക്കിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാക്കി നാല് പേരെയും പോലീസ് പിടികൂടുകയായിരുന്നു.
മുജ്പൂര്‍ ചൗക്കില്‍ നടന്ന കലാപത്തിന് പുറമേ കര്‍ദാംപുരി പുലിയയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.