കട്ടക്: വിശ്വപ്രസിദ്ധമായ പുരീ ജനന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ഇന്ന് നടക്കും. ഏറെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് സുപ്രീംകോടതി രഥയാത്രയ്‌ക്ക് അനുമതി നല്‍കിയത്. പൊതുജനപങ്കാളിത്തം വിലക്കിയ പശ്ചാത്തലത്തിലാണ് രഥയാത്ര നടക്കുന്നത്. രഥങ്ങള്‍ ക്ഷേത്രനഗരം പ്രദക്ഷിണം വയക്കുന്നതിനുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുങ്ങിയതായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു.
പുരീ ജനന്നാഥ ക്ഷേത്രത്തിലെ മൂന്ന് കൂറ്റന്‍ രഥങ്ങളുടെ പ്രദക്ഷിണത്തിന് കഴിഞ്ഞ 18നാണ് സുപ്രീംകോടതി അനുമതി നിഷേധിച്ചത്. പത്തുലക്ഷത്തിലധികം ഭക്തന്മാര്‍ ഒരുമിച്ചെ ത്തുന്ന പരിപാടി കൊറോണ വ്യാപനം മുന്നില്‍ കണ്ടാണ് കോടതി തടഞ്ഞത്. എന്നാല്‍ പുരി രാജകുടുംബം ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ രഥയാത്ര നിയന്ത്രണങ്ങളോടെ നടത്താന്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡേയുടെ ബഞ്ച് രഥയാത്രയ്‌ക്ക് അനുമതി നല്‍കിയത്.
ഒന്‍പത് ദിവസത്തെ ഉത്സവം പൊതുജനപങ്കാളിത്തം പരമാവധി കുറക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കുന്നത്. പുരി നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചാണ് നടപടി. ആകെ 500 പേര്‍ക്കാണ് രഥം വലിക്കാനുള്ള അനുമതിയുള്ളത്.
രഥയാത്ര നടത്താനുള്ള പ്രത്യേക സംഘങ്ങള്‍ക്കും ക്ഷേത്രത്തിലെ ആചാരങ്ങള്‍ നടത്താനുള്ള പുജാരിമാര്‍ക്കും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ക്കും മാത്രമാണ് പ്രവേശനമുള്ളത്. പൊതു ജനത്തിന് സ്വന്തം വീടുകളില്‍ നിന്നുകൊണ്ട് ജഗന്നാഥനെ വണങ്ങാനാണ് അനുമതിയുള്ളത്.
12-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ക്ഷേത്രത്തില്‍ ഭഗവാന്‍ ജഗന്നാഥന്‍, സഹോദരങ്ങളായ ബലഭദ്രന്‍, സുബദ്ര എന്നിവര്‍ അച്ഛന്റെ സഹോദരിയുടെ വീടായ ഗുണ്ടീച്ച ക്ഷേത്രത്തിലേക്കുള്ള രണ്ടര കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് രഥയാത്ര എന്ന ആചാരം ആഘോഷത്തോടെ നടക്കുന്നത്. എല്ലാവര്‍ഷവും രഥംവലിക്കുന്നതിനുള്ള വലിയ വടം പിടിക്കാന്‍ ഭക്തര്‍ ആവേശത്തോടെയാണ് എത്താറുള്ളത്.