മാഞ്ചസ്റ്റര്‍: ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വിക്ക് ഇംഗ്ലണ്ടിന്റെ മികച്ച മറുപടി.
വെസ്റ്റിന്‍ഡീസിനെ 113 റണ്‍സിന് തോല്‍പ്പിച്ചാണ് രണ്ടാം ടെസ്റ്റില്‍ ആവേശകരമായ ജയം സ്വന്തമാക്കിയത്. ഈ ജയത്തോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര 1-1 എന്ന നിലയിലായി.
മഴ മൂന്നാം ദിവസത്തെ കളി മുഴുവനായും മുടക്കിയപ്പോള്‍ കളി സമനിലയിലേയ്‌ക്ക നീങ്ങുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ വിന്‍ഡീസിനെ 198 റണ്‍സിന് പുറത്താക്കിയാണ് ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്. 312 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിനെ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ക്രിസ് വോക്‌സ്, ഡോം ബെസ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരും ചേർന്നാണ് തകർത്തത്. അഞ്ചാം ദിനം പെട്ടെന്ന് റൺസ് അടിച്ചു കൂട്ടിയതിനു ശേഷം ആതിഥേയർ വിൻഡീസിനെ ബാറ്റിംഗിന് അയയ്‌ക്കുകയായിരുന്നു.
രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് മൂന്നിന് 129 റണ്‍സെന്ന നിലയിലാണ് ഡിക്ലയര്‍ ചെയ്തത്. 57 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറും സഹിതം 78 റണ്‍സെടുത്ത സ്‌റ്റോക്‌സാണ് തിളങ്ങിയത്. 62 റണ്‍സെടുത്ത ബ്രൂക്‌സും 55 റണ്‍സ് നേടിയ ബ്ലാക്ക് വുഡും മാത്രമാണ് രണ്ടാം ഇന്നിംഗ്‌സില്‍ വിന്‍ഡീസ് നിരയില്‍ പിടിച്ചു നിന്നത് . ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറിയും(176) രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ച്വറിയും രണ്ടിന്നിംഗ്‌സിലുമായി മൂന്ന് വിക്കറ്റും നേടിയ ബെന്‍ സ്റ്റോക്‌സാണ് മാന്‍ ഓഫ് ദ മാച്ച്. ആദ്യ ഇന്നിംഗ്‌സില്‍ ഒമ്പത് വിക്കറ്റിന് 469 റണ്‍സ് നേടിയ ഇംഗ്ലണ്ട് 287 റണ്‍സിന് വിന്‍ഡീസിനെ പുറത്താക്കി. ഇനി ഒരു മത്സരം ബാക്കിയുള്ളത് ഇതേ വേദിയില്‍ തന്നെയാണ് നടക്കുക.