കേടായ ഏതൊരു സാധനത്തിന്റേയും സ്ഥാനം ചവറ്റുകൊട്ടയിലാണ് എന്നാല്‍ എഴുപതുകാരനായ ഉണ്ണിമോയിന്‍ ഹാജിക്ക് ഇവയെല്ലാം അവശ്യവസ്തുക്കള്‍ തന്നെ.കോഴിക്കോട് കുന്ദമംഗലം പിലാശ്ശേരിയിലെ ഉണ്ണിമോയിൻ ഹാജിയുടെ കരവിരുതിൽ ഇവ പുതുമ തേടും
മാര്‍ക്കറ്റില്‍ പോയി ആക്രി സാധനങ്ങളെല്ലാം കുറഞ്ഞ വിലയ്‌ക്ക് വാങ്ങിച്ച് വീട്ടില്‍ കൊണ്ടുവരുന്ന ഉണ്ണിമോയിന്‍ ഹാജി സ്വന്തം എഞ്ചിനീയറിങ്ങും ഇലക്ട്രോണിക്‌സും ഉപയോഗിച്ച് അവ പുതിയ രൂപത്തിലേക്ക് മാറ്റും. . എ.സി, ഫാനുകള്‍, വിവിധതരത്തിലുള്ള അലങ്കാര ലൈറ്റുകള്‍, കൂളര്‍ തുടങ്ങി ഓട്ടോയില്‍ വരെ എത്തി ഉണ്ണിമോന്‍ ഹാജിയുടെ കരവിരുതുകള്‍.
ഓട്ടോയുടെ പിറകിലെത്തെ സീറ്റിനു മുകളിലായി എ.സിയും ഡ്രൈവര്‍ സീറ്റില്‍ സൈഡിലായി ഫാനും ഫിറ്റ് ചെയ്തിരിക്കുന്നു. കൂടാതെ ഓട്ടോയുടെ ഉള്‍ഭാഗം മുഴുവനായും ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചതാണ്. ഓട്ടോയുടെ പിറകില്‍ രണ്ട് ക്യാമറ കണ്ണുകളുണ്ട് മുന്നിലെ സിസിടിവിയില്‍ എല്ലാ കാഴ്ചകളും കാണാം. ചെറുപ്പം മുതല്‍ ഫീസു പോയ ബള്‍ബില്‍ ടോര്‍ച്ചിലെ ബാറ്ററി ഉപയോഗിച്ച് വൈദ്യുയിയില്ലാത്ത വീട്ടില്‍ ആദ്യമായി വെളിച്ചം എത്തിച്ചത് ഉണ്ണിമോന്‍ ഹാജിയാണ്. പിന്നീട് വീട്ടിലെ തല പൊട്ടിയ ഫാന്‍ നന്നാക്കി ഈ രംഗത്ത് സജീവമായി. പഴയ ഏഴാം ക്ലാസുകാരനായ ഉണ്ണിമോയിന്‍ ഹാജിക്ക് ഇപ്പോള്‍ ഇലക്ട്രോണിക്‌സും എഞ്ചിനീയറിങ്ങും മനപാഠമാണ്.
വീട്ടിലെ മുറികളില്‍ കുന്നുകൂടി കിടക്കുന്ന ആക്രി സാധനങ്ങള്‍ എല്ലാം ഉണ്ണിമോയിന്‍ ഹാജിയുടെ ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ നിര്‍മ്മാണത്തിനായുളള ഉപകരണങ്ങളാണ്. ലോക് ഡൗണ്‍ ഉണ്ണിമോന്‍ ഹാജിയെ ബാധിച്ചിട്ടില്ലന്നുവേണം കരുതാന്‍, ഏതുസമയവും വീട്ടിനുളളിലിരുന്ന് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മ്മാണങ്ങളും റിപ്പയറുമാണ് ഉണ്ണിമോന്‍ ഹാജിയുടെ പ്രധാന ജോലി. പുറത്തുള്ള ആരുടെയും ഉപകരണങ്ങളില്‍ ഒന്നും പരീക്ഷിച്ചിട്ടില്ല. എല്ലാ പരീക്ഷണങ്ങളും സ്വന്തമായി വാങ്ങിയ ഉപകരണങ്ങളില്‍ മാത്രം.