ശ്രീനഗര്‍: ഭരണം കയ്യിലിരുന്നപ്പോള്‍ കശ്മീരി പണ്ഡിറ്റുകളെ തിരിഞ്ഞു നോക്കാതിരുന്ന ഫറൂഖ് അബ്ദുള്ള നിലപാട് തിരുത്തുന്നു. ജമ്മുകശ്മീരില്‍ നിന്നും പണ്ഡിറ്റുകള്‍ കൂട്ടമായി ആട്ടയോടിക്കപ്പെട്ട സംഭവം അന്വേഷിക്കണമെന്ന ആവശ്യമാണ് മുന്‍ മുഖ്യമന്ത്രികൂടിയായ ഫറൂഖ് അബ്ദുളള്ള മുന്നോട്ട് വച്ചിരിക്കുന്നത്. വിരമിച്ച സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഒരു കമ്മീഷന്‍ പണ്ഡിറ്റുകളുടെ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കശ്മീര്‍ വിഷയത്തില്‍ നടന്ന വെബിനാറിലാണ് അബ്ദുള്ളയുടെ മനംമാറ്റം. ജമ്മുകശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഫറൂഖ് അബ്ദുള്ള, മകന്‍ ഒമര്‍ അബ്ദുള്ള മറ്റ് വിഘടനവാദ സംഘടനാ നേതാക്കള്‍ എന്നിവരെ കേന്ദ്രസര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയിരുന്നു.
നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവും ലോകസഭാംഗവുമായ അബ്ദുള്ള പണ്ഡിറ്റുകള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണം മുന്‍ കശ്മീര്‍ ഗവര്‍ണര്‍ ജഗ്‌മോഹനാ ണെന്നാണ് ആരോപിക്കുന്നത്. മൂന്നുമാസത്തിനുള്ളില്‍ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാന്‍ ശ്രമിക്കുമെന്നാണ് ജഗ് മോഹന്‍ അന്നു വാക്കുനല്‍കിയെന്നുമാണ് അഹ്ദുള്ള പറയുന്നത്. എന്നാല്‍ ജഗ്‌മോഹന്റെ സമയത്താണ് കശ്മീരില്‍ ഭീകരര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുത്തതെന്നത് അബ്ദുള്ള പറഞ്ഞില്ല.
‘ജമ്മുകശ്മീര്‍ പണ്ഡിറ്റുകളില്ലാതെ പൂര്‍ണ്ണമല്ല. കശ്മീരിലെ പണ്ഡിറ്റുകളെ 90കളില്‍ മേഖലയില്‍ നിന്നും പുറത്താക്കിയ സംഭവത്തിലെ സത്യം പുറത്തുകൊണ്ടുവരണം. ഫറൂഖ് അബ്ദുള്ള കശ്മീര്‍ വിഷയത്തില്‍ നടന്ന വെബിനാറില്‍ പറഞ്ഞു. കശ്മീരിലെ പണ്ഡിറ്റുകളുടെ മടങ്ങിവരവിനും പുനരധിവാസത്തിനും എല്ലാ സഹായങ്ങളും ചെയ്യാന്‍ താനൊരുക്കമാണെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
കശ്മീര്‍ താഴ്‌വരയില്‍ 1990ലാണ് ഭീകരരുടെ നേതൃത്വത്തില്‍ കടന്നുകയറ്റവും ഹിന്ദുക്കൂട്ടക്കൊലയും നടന്നത്. പ്രദേശവാസികളായവര്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് നിരവധി പണ്ഡിറ്റുകളെ കൊല്ലുകയും സ്വത്ത് കൈക്കലാക്കുകയുമാണ് ചെയ്തത്. 60,000 കശ്മീരി പണ്ഡിറ്റുകള്‍ക്കാണ് സ്വന്തം നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടിവന്നത്.