മുടിയിലാണോ കാര്യം , ഈ സംശയത്തിനുള്ള ഉത്തരം നൽകും കേരളത്തിലെ കോട്ടയം സ്വദേശിയായ ശില്പ സൂസൻ ജേക്കബ് , നാലു വർഷം മുൻപ് താൻ മുടി മുറിച്ചു കളഞ്ഞപ്പോൾ നേരിടേണ്ടി വന്ന അസ്വസ്ഥമായ ചോദ്യങ്ങളും അനുഭവങ്ങളും , ഒരു ഷോർട്ട് സംഗീത വീഡിയോ ആയി അവതരിപ്പിച്ചതാണ് ഇപ്പോൾ തരംഗമായിരിക്കുന്നത് .
ഏതാനും ആഴ്ചകൾക്ക് മുൻപ് പിന്നണി ഗായികയായ ഇന്ദുലേഖ വാരിയരുടെ “പെൺ -റാപ് ” എന്ന വീഡിയോ തരംഗമായിരുന്നു. അതിലെ ശക്തമായ വരികൾ തന്നെ സ്വാധീനിച്ചുവെന്നും , എന്ത് കൊണ്ട് തനിക്കും അതുപോലെ ഒരു വീഡിയോ ചെയ്തു കൂടാ എന്ന ചിന്ത മനസ്സിൽ ഉദിച്ചു എന്നും ശില്പ പറയുന്നു .
മുടി റാപ്പിനു വേണ്ടിയുള്ള വരികൾ എഴുതി സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു . റാപ് സംഗീതം ചേർത്ത് കൊണ്ട് മുന്നോട്ട് പോകാനുള്ള പ്രചോദനമാണ് കൂട്ടുകാർ നൽകിയത് . വീഡിയോ ചെയ്യാനുള്ള റാപ് താളം ഇൻസ്റ്റാഗ്രാമിൽ സൗജന്യമായിട്ട് ലഭ്യമാക്കിയിരിക്കുന്ന ഒന്നാണ് ശില്പ തിരഞ്ഞെടുത്തത്. ഇന്ദുലേഖ ഉപയോഗിച്ചിരുന്നതും അതെ താളം തന്നെയായിരുന്നു .
നാലു വർഷം മുൻപ് ശില്പ മുടി മുറിച്ചപ്പോൾ , താൻ അറിയുന്ന സമൂഹം അതിനോട് വളരെ മോശമായിട്ടാണ് പ്രതികരിച്ചതെന്ന് ശില്പ ഓർക്കുന്നു . മുടിയുടെ ചില ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് മുറിച്ചു കളയാൻ തീരുമാനിച്ചത്. തനിക്കു എന്തെങ്കിലും അസുഖമുണ്ടോ എന്ന് പോലും ചോദിച്ചു വേദനിപ്പിക്കുകയാണുണ്ടായത് . ഇത്രയും ചെറിയ ഒരു കാര്യത്തെ സമൂഹം വലിയ ഒരു കാര്യമായി കണ്ടത് ശിൽപയെ അത്ഭുതപ്പെടുത്തി കളഞ്ഞു.
ഈ സംഭവം ഉണ്ടായതിന്റെ തൊട്ടു പിറ്റേ വർഷം ചാർട്ടേർഡ് അക്കൗണ്ടൻസി കോഴ്സ് പഠിക്കാനായി ശില്പ ബാംഗ്ലൂരിലേക്ക് പോയി . ബാംഗ്ലൂരിൽ ഒരു അക്കൗണ്ടൻസി സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ശില്പ , കൊറൊണ മഹാമാരിയെ തുടർന്ന് വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു .
വീഡിയോയിൽ പാടിയിരിക്കുന്ന വരികൾ മുഴുവൻ ശിൽപയുടെ അനുഭവങ്ങളാണ് . പാട്ടിന്റെ അവസാന ഭാഗത്തായി ശില്പ ഇങ്ങിനെ പാടുന്നു ” ലോകം മാറി , ഇനി നിങ്ങളും മാറു കേട്ടോ “. സമ്മിശ്ര പ്രതികരണമാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത് . അതിനാൽ തന്നെ പ്രചോദനവും പ്രോത്സാഹനവും മാത്രം നൽകുന്ന അഭിപ്രായങ്ങൾ മുഖവിലക്കെടുക്കാനാണ് ശില്പ തീരുമാനിച്ചിരിക്കുന്നത് . താൻ വീഡിയോയിലൂടെ ആരെയും കുറ്റപ്പെടുത്തുകയോ മോശമായി ചിത്രീകരിക്കുകയോ ചെയ്തിട്ടില്ല. തന്റെ അനുഭവങ്ങൾ മാത്രമാണ് പങ്കു വെച്ചത്. അതിനാൽ തന്നെ മോശം അഭിപ്രായങ്ങൾ കണക്കിലെടുക്കുന്നില്ല .
സഹോദരി സ്നേഹയുടെ സഹായത്തോടെ വീട്ടിൽ വെച്ചാണ് ശില്പ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് . വീട്ടുകാരുടെ സമ്മതത്തോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതും .