യാത്രകളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല. എന്നാൽ യാത്രകൾ പോകുന്ന പാതകൾ തിരക്ക് നിറഞ്ഞതാണെങ്കിലോ ? ഏതൊരു യാത്രക്കാരനെയും മടുപ്പിക്കുന്ന ഒന്നാണ് റോഡുകളിലെ ട്രാഫിക്ക് കുരുക്കുകൾ. മണിക്കൂറുകൾ ബ്ലോക്കിൽ കിടക്കേണ്ട അവസ്ഥ ഉണ്ടെങ്കിലോ ? ചിന്തിക്കാൻ പോലും സാധിക്കുന്നില്ല, അല്ലേ. അങ്ങനെയെങ്കിൽ ഡൽഹി, മുംബൈ നഗരങ്ങളിലേക്കുള്ള യാത്രകൾ ആണെങ്കിലോ.. തിരക്കേറിയ ഈ പാതകളിലൂടെ സഞ്ചരിക്കുക എന്നത് തന്നെ ഒരു വലിയ ടാസ്‌ക് ആണ്. എന്നാൽ സഞ്ചാരികൾക്കൊരു സന്തോഷവാർത്ത. ഡൽഹി-മുംബൈ ഗ്രീൻഫീൽഡ് ഹൈവേ എന്ന് പേരിട്ടിരിക്കുന്ന പാത നിലവിൽ വരുന്നതോടെ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം.
പലരുടെയും മനം കവരുന്ന യാത്രയാണ് മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ളത്. വഴിയോരങ്ങളിലെ കാഴ്ചകളും മനോഹരമായ ഗ്രാമീണ ഭംഗിയും ഈ യാത്രയെ കൂടുതൽ മനോഹരമാക്കുന്നു. യാത്രകളെയും യാത്രയിലെ കാഴ്ചകളെയും സ്നേഹിക്കുന്ന റൈഡർമാരുടെ ഇഷ്ടവഴികൾ കൂടിയാണ് ഇത്. സാധാരണയായി മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് പോകുന്ന ഒരാൾ സഞ്ചരിക്കേണ്ടത് 1415.4 കിലോമീറ്റർ ദൂരമാണ്. അതിനുവേണ്ടി എടുക്കുന്ന സമയം ആകട്ടെ 25 മണിക്കൂറും.
ഡൽഹി-മുംബൈ ഗ്രീൻഫീൽഡ് ഹൈവേ നിലവിൽ വരുന്നതോടെ 1415.4 കിലോമീറ്റർ 1275 കിലോമീറ്റർ ആയി കുറയുമെന്ന് മാത്രമല്ല, യാത്രാസമയം 11 മണിക്കൂർ ആയി കുറയുകയും ചെയ്യും. കൂടാതെ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിലും ഈ പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.
ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണത്തിനും മറ്റുമായി ഫണ്ട് നൽകുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ) ഒരു പ്രത്യേക ഉദ്ദേശ്യ വാഹന (എസ്പിവി) കമ്പനി രൂപീകരിച്ചിട്ടുണ്ട്. നിലവിൽ 1275 കിലോമീറ്റർ നീളവും എട്ടുവരി പാതയും ആയി നിർമ്മിക്കുന്ന ഹൈവേ പിന്നീട് 13 വരിയായി ഉയർത്താനും സാധ്യതകൾ ഉണ്ട്. നിർമ്മാണം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് എക്സ്പ്രസ്സ് ഹൈവേ എന്ന ബഹുമതി ഈ പാതയ്‌ക്ക് സ്വന്തമാകും.
ഹൈവേയുടെ ഇരുവശങ്ങളിലുമായി 50 കിലോമീറ്റർ ഇടവേളകളിൽ 75 ഇടങ്ങളിലായി വഴിയോര സൗകര്യങ്ങൾ ഏർപ്പെടുത്തും. ശുചിമുറികൾ, റെസ്റ്റോറന്റുകൾ, റെസ്റ്റിംഗ് റൂമുകൾ എന്നിവ ഉൾപ്പെടുന്ന സൗകര്യങ്ങൾ ആണ് ഒരുക്കാൻ ശ്രമിക്കുന്നത്. ഹൈവേ നിർമാണ ഘട്ടത്തിൽ തൊഴിലാളികൾക്ക് 50 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹൈവേ പദ്ധതി നിർമ്മാണത്തിനായി 82514 കോടി രൂപയാണ് കണക്കാക്കുന്നത്. ഭൂമിയുടെ ഏറ്റെടുക്കുന്നതിനായുള്ള 20928 കോടി രൂപയുടെ ചിലവ് ഉൾപ്പെടുത്തിയുള്ള ആകെ ചിലവാണ് 82514 കോടി രൂപ.
Comments