കേരളത്തിലെ ക്ഷേത്ര കലകളിൽ ഒന്നായ കൃഷ്ണനാട്ടം , ഭഗവാൻ ശ്രീകൃഷ്ണന്റെ കഥകൾ എട്ട് ദിവസങ്ങളിലായി അവതരിപ്പിക്കുന്നു . ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രം ആടി പോരുന്ന കൃഷ്ണനാട്ടം , 1654 ൽ ജീവിച്ചിരുന്ന കോഴിക്കോടുള്ള സാമൂതിരി രാജാവായ മാനവേദൻ രചിച്ച സംസ്‌കൃത ശ്ലോകങ്ങളായ കൃഷ്ണഗതിയെ അടിസ്ഥനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ് . അവതാരം , കാളീയമർദ്ദനം , രാസക്രീഡ , കംസവധം , സ്വയംവരം , ബാണയുദ്ധം , വിവിദവധം’, സ്വർഗ്ഗാരോഹണം എന്നീ എട്ടു ഭാഗങ്ങളായിട്ടാണ് കൃഷ്ണനാട്ടം അവതരിപ്പിക്കുന്നത് .
ഒരിക്കൽ രാജാവായ മാനവേദൻ ഭഗവാൻ ശ്രീകൃഷ്ണനെ നേരിൽ കാണണം എന്നുള്ള തന്റെ അതിയായ ആഗ്രഹം വില്വമംഗലത്തെ അറിയിക്കുകയുണ്ടായി . പിറ്റേദിവസം തന്നെ ഭഗവാൻ തന്റെ ദർശനം മാനവേദന് നല്കാൻ സമ്മതിച്ചിരിക്കുന്നു എന്നും , അതിരാവിലെ ഇലഞ്ഞിത്തറയിൽ ചെന്നാൽ കാണാം എന്നും , കാണുക മാത്രമേ ചെയ്യാവൂ തൊടരുത് എന്നും വില്വമംഗലം അദ്ദേഹത്തെ അറിയിച്ചു .
അതിസന്തുഷ്ടനായ മാനവേദൻ ഇലഞ്ഞിത്തറയിൽ എത്തിയപ്പോൾ ഉണ്ണിക്കണ്ണനായി ഭഗവൻ നൃത്തം ചെയ്യുന്നതാണ് കണ്ടത് . അത് കണ്ട നിമിഷം മാനവേദൻ , ഭഗവാനെ തൊടരുത് എന്ന് പറഞ്ഞ ആജ്ഞ മറന്നു പോവുകയും ഓടിച്ചെന്ന് എടുക്കാൻ ശ്രമിക്കുകയും , ഇത് തന്നോട് ആവശ്യപെട്ടിരുന്നില്ല എന്ന് പറഞ്ഞു ഒരു മയിൽപീലി തറയിലിട്ടു കൊണ്ട് ഭഗവാൻ അപ്രത്യക്ഷനായി . ഇതിന്റെ പ്രതീകമെന്നോണം കൃഷ്ണനാട്ടം കളിക്കുന്ന കലാകാരന്മാർ നെറുകയിൽ മയിൽപീലി ചൂടാറുണ്ട് .
ഗുരുവായൂർ ക്ഷേത്രത്തിന്റെ ശ്രീകോവിലിനടുത്തായിട്ടാണ് കൃഷ്ണനാട്ടം അവതരിപ്പിക്കാറുള്ളത് . സ്വർഗ്ഗാരോഹണത്തോടെ കൃഷ്ണനാട്ടം അവതരിപ്പിക്കുന്നത് നന്നല്ല എന്ന് തോന്നിയ മാനവേദൻ ഒൻപതാം ദിവസം അവതാരം കൂടി അവതരിപ്പിച്ചു വേണം ആട്ടം നിർത്തേണ്ടത് എന്ന് തീരുമാനിക്കുകയുണ്ടായി . ഗുരുവായൂർ ദേവസ്വം ഇന്നും മുടങ്ങാതെ അവതരിപ്പിക്കുന്ന ഒന്നാണ് കൃഷ്ണനാട്ടം . ഭക്തർ വഴിപാടായും കൃഷ്ണനാട്ടം ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തി പോരുന്നു .
മദ്ദളവും , ചെങ്ങലയും , ഇലത്താളവും ഉപയോഗിച്ച് നടത്തുന്ന കേളികൊട്ടാണ് ആദ്യം നടത്തുക . അന്ന് രാത്രി നടക്കുന്ന കൃഷ്ണനാട്ടത്തെ കുറിച്ച് ആളുകളെ അറിയിക്കുക എന്നതാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത് . കലാകാരന്മാർ ചമയ മുറിയിൽ സന്ധ്യാനേരത്തു വിളക്ക് വെയ്‌ക്കുകയും , മറ്റൊരു വിളക്കിന്റെ ചുറ്റും ഇരുന്ന് ചമയം നടത്തുകയും ചെയ്യും .
ക്ഷേത്ര ചടങ്ങുകൾ അവസാനിച്ചു കഴിയുമ്പോഴാണ് കൃഷ്ണനാട്ടം ആരംഭിക്കുക . ശ്രീകോവിലിന്റെ വടക്ക് വശത്തായി കൃഷ്ണനാട്ടം നടക്കുന്ന സ്ഥലത്തു , ചമയ മുറിയിലെ ദീപത്തിൽ നിന്ന് പകർന്ന ദീപം കൊണ്ട് കളി വിളക്ക് തെളിയിക്കുകയും , വാദ്യോപകരണങ്ങളായ മദ്ദളം , ചെങ്ങല , ഇലത്താളം എന്നിവ അവതരിപ്പിക്കുന്നവർ ഭക്തി പുരസ്സരം നമസ്കരിച്ചു കൊണ്ട് കേളി അവതരിപ്പിക്കും .
നിറമുള്ള തിരശീല കളി വിളക്കിനു പിന്നിലായി പിടിച്ചു കൊണ്ട് , അന്നത്തെ സ്ത്രീകഥാപാത്രങ്ങളായി എത്തുന്നവർ തോടയം അവതരിപ്പിക്കും . തോടയം അവതരിപ്പിക്കുന്നത് ഭഗവാന്റെ അനുഗ്രഹം സിദ്ധിക്കാനാണ് . തുടർന്ന് പുറപ്പാടോടു കൂടി കൃഷ്ണനാട്ടം ആരംഭിക്കുകയായി . മംഗളം ആലപിച്ചു കൊണ്ടാണ് കഥാപാത്രങ്ങളായി രംഗത്തെത്തിയവർ ആട്ടം അവസാനിപ്പിച്ച് വേദിയിൽ നിന്ന് പോകുന്നത് .
കൃഷ്ണനാട്ടം അവതരിപ്പിക്കുന്ന കലാകാരന്മാർ അഞ്ചു തരത്തിലുള്ള ചമയങ്ങളാണ് ഉപയോഗിക്കുന്നത് . പച്ച , പഴുപ്പ് , കത്തി, കരി , മിനുക്ക് എന്നിവയാണത് . ഓരോ നിറങ്ങളും ഓരോ തരത്തിലുള്ള കഥാപാത്രങ്ങളെയാണ് സൂചിപ്പിക്കുന്നത് .
Comments