‘ 2001 ലെ ഒരു ഓണക്കാലം . പാലക്കാട് നഗരത്തിലെ രണ്ട് പ്രശസ്തമായ തിയേറ്ററുകള്‍ . ഇരച്ചുകയറിയ ജനക്കൂട്ടം ആ തിയേറ്ററുകളുടെ ഇരുമ്പു ഗേറ്റു മറിച്ചിടുമെന്ന് തോന്നി. ഓട്ടോക്കാരും വഴിയാത്രക്കാരും ഒരു നിമിഷം അതിനുമുന്‍പില്‍ നിന്ന് എന്താണ് സംഭവിക്കുന്നതെന്ന് ആശങ്കയോടെ നോക്കി. ഒരു ജയഘോഷം മുഴങ്ങി. സണ്‍ഗ്ലാസ് വെച്ച ലാലേട്ടന്‍റെ വലിച്ചു കെട്ടിയ ബാനറിന് മുകളിലേക്ക് പുഷ്പമഴ പെയ്തിറങ്ങി. ഒരു തിയറ്റേറില്‍ ‘രാവണപ്രഭുവും’ മറ്റൊന്നില്‍ ‘രാക്ഷസരാജാവും’ ഓണച്ചിത്രങ്ങളായി നിറഞ്ഞോടുന്നു .
മംഗലശേരി നീലകണ്ഠന്‍ കാര്‍ത്തികേയനെയും, രാമനാഥന്‍ ഐ പി എസിനെയും കണ്ടപ്പോൾ തിയേറ്ററുകള്‍ ഒരു കടല്‍ പോലെ ആര്‍ത്തിരമ്പി . ജനങ്ങള്‍ ആര്‍ത്ത് വിളിച്ചു. ടിക്കറ്റുകള്‍ കീറി മുകളിലേക്കെറിഞ്ഞു. പാട്ടിനോത്ത് താളം ചവിട്ടി .
മലയാളിയുടെ ഓണക്കാലം സിനിമകളുടെ കൂടിയായിരുന്നു. അത്തപ്പൂക്കളം ഇടുന്നത് പോലെ , ഓണസദ്യ ഒരുക്കുന്നത് പോലെ , ഓണക്കോടി ഉടുക്കുന്നതുപോലെ നമ്മള്‍ ഓണച്ചിത്രങ്ങള്‍ക്ക് വേണ്ടിയും കാത്തിരുന്നു. തങ്ങളുടെ പ്രിയതാരങ്ങളുടെ സിനിമകള്‍ മലയാളികള്‍ മല്‍സരിച്ച് തിയേറ്ററുകളില്‍ പോയി കണ്ടു. ഒരു പുത്തന്‍ സിനിമ കാണാതെ ഒരു ഓണക്കാലത്തെയും നമ്മള്‍ പറഞ്ഞ് വിട്ടിട്ടില്ല .
പുറത്ത് പോയി കാണാന്‍ കഴിയാത്ത അമ്മമാരും അമ്മൂമ്മമാരും കുഞ്ഞുകുട്ടി പരാധീനങ്ങളും ടെലിവിഷനുമുന്‍പില്‍ ചമ്രം പടിഞ്ഞിരുന്നു നീണ്ട് നീണ്ട് പോകുന്ന പരസ്യങ്ങളെ മുഴുവന്‍ സഹിച്ച് സിനിമയുടെ രസച്ചരട് പൊട്ടാതെ കാത്ത് മുഴുവന്‍ കണ്ട് തീര്‍ത്തു. ഓണക്കാലം പുതിയ താരോദയങ്ങളുടെ കൂടി ആയിരുന്നു. ഓണത്തിന് അവധിക്കു വരുന്ന പെങ്ങളുടെ മക്കളെ സിനിമയ്‌ക്ക് കൊണ്ടുപോയി ‘യുവ അമ്മാവന്‍മാര്‍ ‘ സ്റ്റാറുകളായി .
എന്നാല്‍ ഈ വര്‍ഷത്തെ ഓണം വ്യത്യസ്തമാണ്. സിനിമ കൊട്ടകകളില്‍ ആളും ആരവവും ഇല്ല. താര രാജാക്കന്‍മാരുടെ വമ്പന്‍ കട്ടൗട്ടുകളില്‍ പുഷ്പവൃഷ്ടി നടത്താന്‍ ആരാധകരില്ല .നമ്മള്‍ ആര്‍ത്തുവിളിച്ച് കൊട്ടിത്തിമര്‍ത്ത് ഒരു നായകന്‍റേയും സിനിമയിലെ ആദ്യ രംഗം കാണില്ല . നമ്മളെ ആവേശക്കൊടുമുടിയിലെത്തിക്കാന്‍ തട്ടുപോളിപ്പന്‍ പാട്ടുകളുമില്ല. സംഭാരം കുടിച്ച് ഒരു നല്ല സദ്യ ഉണ്ടെഴുന്നേല്‍ക്കുന്നത് പോലെ ഒരു പുത്തന്‍ സിനിമ കാണാതെ ഒരു ഓണക്കാലവും പൂര്‍ണതയില്‍ എത്തുമെന്ന് നമ്മുക്ക് തോന്നിയിട്ടില്ല. ഈക്കൊല്ലം നമുക്ക് അവധികള്‍ മടുത്തിരിക്കുന്നു. ഓണത്തെ മുന്നില്‍ കണ്ട് ചിത്രീകരണം തുടങ്ങിയ പല ചിത്രങ്ങളും വഴിമുട്ടി നില്‍ക്കുന്നു. ചാനലുകളില്‍ ഓണക്കാലത്ത് വരാനിരിക്കുന്ന പല സിനിമകളും നമ്മള്‍ നെറ്റ്ഫ്ലിക്സിലും പ്രൈമിലുമൊക്കെയായി കണ്ട് തീര്‍ക്കുകയും ചെയ്തു.
ആശ്ചര്യമില്ലാത്ത , ആകസ്മികത്വം ഇല്ലാത്ത , പൊട്ടിച്ചിരികള്‍ ഇല്ലാത്ത, വഴിത്തിരിവുകള്‍ ഇല്ലാത്ത , വീരഭാവങ്ങള്‍ ഇല്ലാത്ത ഒരോണമാണ് വരുന്നത് . സാരമില്ല . കവി പാടിയത് കേട്ടിട്ടില്ലേ ?
” കാലമിനിയുമുരുളും , വിഷു വരും , വര്‍ഷം വരും , തിരുവോണം വരും … പിന്നെയോരോ തളിരിനും പൂ വരും കായ് വരും ….”
എല്ലാം തിരിച്ചു വരും . പഴയത് പോലെ കൊട്ടകകളില്‍ ആരവങ്ങളുയരും. കാലം ഇതും കടന്ന് മുന്നോട്ടുരുളും ….
Comments