കണ്ണൂർ : കണ്ണൂർ കണ്ണവത്ത് വെട്ടേറ്റ് മരിച്ച സലാഹുദ്ദീന്റെ കുടുംബത്തിന് ഒരു നഷ്ടവും സംഭവിച്ചിട്ടില്ലെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കീഴിലുള്ള സംഘടനയായ ഇമാം കൗൺസിലിന്റെ നേതാവ്. സലാഹുദ്ദീന്റെ ഭാര്യയ്ക്കോ മക്കൾക്കോ മാതാപിതാക്കൾക്കോ ഒരു നഷ്ടവും സംഭവിച്ചില്ല. സലാഹുദ്ദീന് സ്വർഗത്തിൽ 72 ഹൂറികളെ ഇണകളായി കിട്ടിയിട്ടുണ്ടെന്നും ഇമാം കൗൺസിൽ നേതാവ് അഫ്സൽ ഖാസിമി പറഞ്ഞു. യൂട്യൂബിലൂടെ പുറത്തു വിട്ട വീഡിയോയിലാണ് ഖാസിമിയുടെ പരാമർശം.
സലാഹുദ്ദീനെ രക്തസാക്ഷികളെന്ന് വിളിക്കാൻ ചില മുസ്ലിങ്ങൾ തയ്യാറാകുന്നില്ലെന്ന് ഖാസിമി ചൂണ്ടിക്കാട്ടി. അവർ അള്ളാഹുവിനു പുറം തിരിഞ്ഞു നിൽക്കുന്നവരാണ്. സലാഹുദ്ദീന് നഷ്ടം സംഭവിച്ചു എന്ന് പറയുന്നവർ ചിന്തിക്കേണ്ടത് സലാഹുദ്ദീന് സ്വർഗത്തിൽ ലഭിക്കുന്ന പരിഗണനയെക്കുറിച്ചാണ്. ഭാവിയിൽ സലാഹുദ്ദീന്റെ ഭാര്യ ഹൂറികളുടെ റാണിയായി സലാഹുദ്ദീനൊപ്പം ചേരുമെന്നും അഫ്സൽ ഖാസിമി പറയുന്നു.
രക്തസാക്ഷികൾക്ക് നഷ്ടമൊന്നുമില്ലെന്നും ലാഭമേ ഉള്ളൂവെന്നും ഖാസിമി ചൂണ്ടിക്കാട്ടി. വെട്ടേറ്റു മരിക്കുമ്പോൾ ഉറുമ്പ് കടിക്കുന്ന വേദനയേ ഉണ്ടാവുകയുള്ളൂ. സലാഹുദ്ദീന്റെ പിന്നാലെ പോകാനാണ് തങ്ങളെല്ലാവരും ആഗ്രഹിക്കുന്നതെന്നും ഖാസിമി വ്യക്തമാക്കുന്നു. സലാഹുദ്ദീന്റെ ചിരിച്ചു കൊണ്ട് കിടക്കുന്ന മൃതദേഹം കണ്ടതോടെ നിരവധി യുവാക്കൾ മതത്തിനു വേണ്ടി മരിക്കാൻ ആഗ്രഹിക്കുകയാണെന്നും ഖാസിമി ചൂണ്ടിക്കാട്ടുന്നു.
കണ്ണൂരിൽ കണ്ണവത്ത് ശ്യാമപ്രസാദ് കൊലക്കേസിലെ പ്രധാന പ്രതിയായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് സലാഹുദ്ദീനെ കാറിൽ സഞ്ചരിക്കുമ്പോഴാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് സലാഹുദ്ദീനെ രക്തസാക്ഷിയെന്ന് വിളിച്ചതിനെതിരെ മുസ്ലിങ്ങളിൽ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. കൊലക്കേസിലെ പ്രതിയാണോ ഇസ്ലാമിന്റെ രക്തസാക്ഷിയെന്ന് ചോദ്യമുയർന്നതിനെതിരെയാണ് ഖാസിമി മറുപടിയുമായി രംഗത്തെത്തിയത്.
Comments