ന്യൂഡല്‍ഹി: ഇന്ത്യയിലേയ്‌ക്ക് വിവിധ രാജ്യങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന യാത്രക്കാരുടെ കൊറോണ പരിശോധന വിദേശരാജ്യത്തെ വിമാനത്താവളങ്ങളില്‍ നടത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കി. പൈലറ്റുമാര്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. രാജ്യസഭയില്‍ കൊറോണ കാലത്തെ വിമാനയാത്ര വിഷയത്തിലെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന വകുപ്പ്മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് മറുപടി നൽകിയത്.
വിദേശരാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ ഇന്ത്യയിലേക്കുള്ള എല്ലാ യാത്രക്കാരേയും കൊറോണ പരിശോധനയ്‌ക്ക് വിധേയരാക്കും. സാമ്പിളുകള്‍ വിശ്രമമുറികളില്‍ വച്ച് ശേഖരിക്കാനുള്ള സംവിധാനം എല്ലാ വിമാനത്താവളങ്ങളിലും അതാത് വിമാനകമ്പനികള്‍ക്ക് നടത്താനുള്ള അനുവാദം നല്‍കിക്കഴിഞ്ഞു. സാധാരണ യാത്രക്കാരുമായി ഇടപഴകാത്ത വെയിറ്റിംഗ് ലോഞ്ചുകളിലായിരിക്കും പരിശോധന നടത്തുക. എല്ലാ സംവിധാനങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചാണെന്നും കേന്ദ്രമന്ത്രി രാജ്യസഭയെ അറിയിച്ചു.
വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് യാത്രക്കാര്‍ക്കായി വൈ-ഫൈ അടക്കമുള്ള സംവിധാനങ്ങളും ഭക്ഷണ സംവിധാനവുമൊരുക്കിയാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കുക. പരിശോധനകളുമായി ബന്ധപ്പെട്ട തുക അടയ്‌ക്കുന്നതിന് ക്യാഷ്‌ലെസ്സ് സംവിധാനവും അതാത് വിമാനത്താവളത്തില്‍ ഇന്ത്യന്‍ എംബസ്സിയും വ്യോമയാന മന്ത്രാലയവും ഒരുക്കിയിട്ടുണ്ടെന്നും ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു.
Comments